ഗയാന : ലോക ടിട്വെന്റി ചാമ്പ്യൻ ഷിപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ . ഗയാനയിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ പാകിസ്ഥാനെ തോൽപ്പിച്ചത്. കളിയുടെ എല്ലാ മേഖലകളിലും മുന്നിട്ട് നിന്ന ഇന്ത്യ ആധികാരിക വിജയമാണ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. പാകിസ്ഥാനു വേണ്ടി ബിസ്മാ മഹറൂഫും നിദാ ദറുമാണ് മികച്ച കളി കാഴ്‌ച്ച വച്ചത് . ഇരുവരും അർദ്ധസെഞ്ച്വറികൾ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ മിതാലി രാജും സ്മൃതി മന്ഥനയും ചേർന്ന് സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്‌ച്ച വച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 73 റൺസ് നേടിയതോടെ കളിയുടെ ഭാവി തീരുമാനിക്കപ്പെട്ടിരുന്നു. സ്മൃതി മന്ഥന 26 റൺസെടുത്ത് പുറത്തായെങ്കിലും മിതാലി രാജിന്റെ പ്രകടനം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
സ്കോർ 126 ൽ നിൽക്കെ 56 റൺസ് നേടിയ മിതാലി പുറത്തായി. തുടർന്ന് കഴിഞ്ഞ കളിയിലെ താരമായ ഹർസിമ്രത് കൗറും വേദ കൃഷ്ണമൂർത്തിയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കളിച്ച രണ്ടു കളിയിലും വിജയിച്ച ഇന്ത്യ 4 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ് . പാകിസ്ഥാൻ രണ്ടു കളികളിലും പരാജയപ്പെട്ടു. ഇനി ഓസ്ട്രേലിയയോടാണ് ഇന്ത്യയ്‌ക്ക് കളി ബാക്കിയുള്ളത് .