പാലക്കാട് : ലൈംഗിക പീഡനാരോപണ പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന ഷൊർണ്ണൂർ എം.എൽ.എ പി.കെ.ശശി നയിക്കുന്ന സിപിഎം കാൽനട പ്രചരണ ജാഥക്ക് ഇന്ന് തുടക്കമാവും.
ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണ പരാതിയിൽ പാർട്ടി നടപടി വരും മുൻപാണ് പി.കെ ശശി സിപിഎമ്മിന്റെ കാൽനട പ്രചരണ ജാഥ നയിക്കുന്നത്. ഇന്ന് വൈകീട്ട് ചെറുപ്പുളശ്ശേരിക്കടുത്ത് തിരുവാഴിയോട്ടിൽ എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ ജാഥ ഉദ്ഘാടനം ചെയ്യും.
ലൈംഗിക പീഡനാരോപണ പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചതിൽ ഒരു വിഭാഗം സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കടുത്ത വിയോജിപ്പാണുള്ളത്. കഴിഞ്ഞ സിപിഎം ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടെ ഇവർ വിയോജിപ്പ് ഉന്നയിക്കുകയും ചെയ്തിരുന്നു.
കൂടാതെ ശബരിമല വിഷയത്തിൽ സി പി എം ന്റെ നവോത്ഥാന സദസ് ശശി ഉദ്ഘാടനം ചെയ്തതും പ്രവർത്തകർക്കിടയിൽ എതിർപ്പിന് ഇടയാക്കിയിരുന്നു. എന്നാൽ. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരും വരെ ശശിയെ പരിപാടികളിൽ നിന്നും മാറ്റിനിർത്തേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ജില്ലാ നേതൃത്വം ശശിയെ സംരക്ഷിക്കുകയാണെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.
23 ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ശശിക്കെതിരായ റിപ്പോർട്ട് ചർച്ചയാകുമെന്നാണ് നിലവിലെ വിവരം. കടുത്ത നടപടിയിലേക്ക് പാർട്ടി നീങ്ങില്ലെന്ന് ശശിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ജില്ലാ നേതൃത്വം ശശിയെ സംരക്ഷിക്കുന്നത് എന്നും ആരോപണമുണ്ട്, അതേസമയം ശശി നയിക്കുന്ന ജാഥക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ ഇന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സാധ്യതയുണ്ട്.