പാരിസ് ; ഫിഫയുടെ ലോക ഫുട്ബോളർ പുരസ്കാരത്തിനു പിന്നാലെ ലൂക്ക മോഡ്രിച്ചിന് ബലോൻ ദ് ഓർ പുരസ്കാരവും.ലോകമെങ്ങും നിന്നുള്ള സ്പോർട്സ് ജേർണലിസ്റ്റുകൾ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയിൽ നിന്ന് വിജയിയെ തിരഞ്ഞെടുത്തത്.
ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന പുരസ്കാരം പാരിസിൽ നടന്ന ചടങ്ങിൽ മോഡ്രിച്ച് ഏറ്റുവാങ്ങി.ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്വം അവസാനിപ്പിച്ചാണ് മോഡ്രിച്ച് ഈ പുരസ്കാരം സ്വന്തമാക്കിയത്.2007ൽ ബ്രസീൽ താരം കക്കാ പുരസ്കാരം നേടിയതിനു ശേഷം ഇതാദ്യമായാണ് മെസ്സിയോ റൊണാൾഡോയോ അല്ലാത്ത ഒരു കളിക്കാരൻ പുരസ്ക്കാരം നേടിയത്.
മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 476പോയിന്റും മൂന്നാമതെത്തിയ അന്റോയ്ൻ ഗ്രീസ്മാൻ 414 പോയിന്റും നേടി.നോർവെ താരം അഡ ഹെഗ്ബർഗിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.ഫ്രാൻസ് താരം കിലിയൻ എംബപെയ്ക്ക് മികച്ച അണ്ടർ–21 താരത്തിനുള്ള പുരസ്കാരമുണ്ട്.