അയർലൻഡ് പരമ്പരയ്‌ക്ക് പോകാനൊരുങ്ങിയ പാകിസ്താൻ താരം മുഹമ്മദ് ആമിറിന് തിരിച്ചടി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്ക് പാകിസ്താൻ സ്ക്വാഡ് ഇന്ന് രാവിലെ പുറപ്പെട്ടെങ്കിലും ആമിറിന് പോകാനായില്ല. വിസ ലഭിക്കാത്തതാണ് പ്രശ്നം. 2010 ൽ വാതുവയ്പ്പ് കേസിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചതാണ് താരത്തിന് വിസ ലഭിക്കാൻ വൈകുന്നതിന് കാരണമെന്ന് പിസിബി വൃത്തങ്ങൾ അറിയിക്കുന്നത്.
2018ലും സമാന പ്രശ്നം നേരിട്ടിരുന്നു. അന്ന് ഇംഗ്ലണ്ടിലും അയർലൻഡിലും പോകാനിരുന്നപ്പോഴാണ് താരത്തിന് വിസ ലഭിക്കാൻ വൈകിയത്.അയർലൻഡ് വിസ ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസിബി വ്യക്തമാക്കി. മെയ് 10നാണ് പരമ്പര ആരംഭിക്കുന്നത്.2010ൽ ഒത്തുക്കളി കേസിൽ ശിക്ഷിക്കപ്പെട്ട് ഏറെ നാൾ ജയിലായിരുന്ന താരത്തെ അഞ്ചു വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിലക്കിയിരുന്നു.
പിന്നീട് തിരിച്ചെത്തിയെങ്കിലും പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായിരുന്നു ആമിർ. അതേസമയം അമേരിക്കയിലും വിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്കും പരിഗണിക്കുന്ന താരത്തിന് അമേരിക്കയിൽ നിന്ന് വിസ ലഭിക്കുമോ എന്ന കാര്യവും ആശങ്കയിലാണ്. ഇതേ നിലപാട് അമേരിക്കയും സ്വീകരിച്ചാൽ ആമിറിന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലാകും.