ന്യൂയോർക്ക് : കള്ളക്കടത്തുകാർ മോഷ്ടിച്ച് അമേരിക്കയിലെത്തിച്ച 30 പുരാവസ്തുക്കൾ കംബോഡിയയിലേക്കും ഇന്തോനേഷ്യയിലേക്കും തിരിച്ചയച്ച് അധികൃതർ. കംബോഡിയയുടെ തലസ്ഥാനമായ നോംപെന്നിലേക്ക് 27 പുരാവസ്തുക്കളും ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക്മൂന്ന് പുരാവസ്തുക്കളുമാണ് തിരികെ അയച്ചത്.
കംബോഡിയയിൽ നിന്ന് അനധികൃതമായി അമേരിക്കയിലെത്തിച്ച ഹിന്ദു ദേവതയായ ശിവന്റെ ‘ശിവ ട്രയാഡ്’ എന്നറിയപ്പെടുന്ന വെങ്കല വിഗ്രഹവും, ഇന്തോനേഷ്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 13-16 നൂറ്റാണ്ടിലെ മജാപഹിത് സാമ്രാജ്യത്തിലെ രണ്ട് രാജകുടുംബാംഗങ്ങളെ ചിത്രീകരിക്കുന്ന ഒരു ശിലാഫലകവും ഇതിൽ ഉൾപ്പെടുന്നു. ഇവക്ക് 30 ലക്ഷം ഡോളർ മതിപ്പ് വില വരും.
ഇന്ത്യൻ-അമേരിക്കൻ ആർട്ട് ഡീലറായ സുഭാഷ് കപൂറും അമേരിക്കൻ ഡീലറായ നാൻസി വീനറുമാണ് ഈ കള്ളക്കടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 2011-ൽ ജർമ്മനിയിൽ അറസ്റ്റിലായ കപൂറിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു, ഇന്ത്യയിൽ അയാളെ വിചാരണ ചെയ്യുകയും 2022 നവംബറിൽ 13 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ശിവ പ്രതിമ വിൽക്കാൻ ശ്രമിച്ച വീനർ 2021-ൽ ശിക്ഷിക്കപ്പെട്ടു.
നിരവധി രാജ്യങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അപൂർവ പുരാവസ്തുക്കൾ കൊള്ളയടിച്ച് തന്റെ മാൻഹട്ടൻ ഗാലറിയിൽ വിൽപ്പനയ്‌ക്കായി വെച്ചിരുന്ന കപൂറിന്റെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഹിഡ്ഡൻ ഐഡൾസ് എന്ന പേരിൽ അമേരിക്കൻ അധികൃതർ നടത്തിയ പ്രവർത്തനത്തിന്റെ പരിസമാപ്തിയിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
തെക്കുകിഴക്കൻ ഏഷ്യൻ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള കള്ളക്കടത്ത് ശൃംഖലകളെ ചെറുക്കുന്നതിനു രാജ്യം നടത്തുന്ന നിരന്തരമായ ശ്രമങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, പുരാവസ്തുക്കളുടെ ആകെ മൂല്യം 3 മില്യൺ ഡോളറാണെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് പറഞ്ഞു. അമേരിക്കൻ ഡീലർമാരുടെയും കടത്തുകാരുടെയും ശൃംഖലകൾ കൊള്ളയടിക്കുകയോ വിൽക്കുകയോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ ചെയ്തതാണ് ഈ വിഗ്രഹങ്ങൾ എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. 2023ൽ ന്യൂയോർക്ക് കോടതിയാണ് ഈ പുരാവസ്തുക്കൾ പിടിച്ചെടുത്തത്.
ബ്രാഗിന്റെ കാലത്ത്, 25-ലധികം രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ച 250 മില്യൺ ഡോളറിലധികം വിലമതിക്കുന്ന, 1,200 ഓളം വസ്തുക്കൾ, പുരാവസ്തുക്കടത്ത് യൂണിറ്റ് കണ്ടെടുത്തു.
“കംബോഡിയയും യുണൈറ്റഡ് സ്റ്റേറ്റ്സും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഈ ഏകീകൃത പരിശ്രമത്തിലൂടെ, ഭാവി തലമുറകൾക്കായി നമ്മുടെഭൂതകാലത്തിന്റെ കൂട്ടായ സംരക്ഷണം ഞങ്ങൾ ഉറപ്പാക്കുന്നു.” അമേരിക്കയിലെ കംബോഡിയയുടെ അംബാസഡർ കിയോ ഛിയ പറഞ്ഞു.
സുഭാഷ് കപൂർ ഇന്ത്യയിൽ നിന്നും നിരവധി വിഗ്രഹങ്ങൾ മോഷ്ടിച്ച് കടൽ കടത്തി എന്ന് ആരോപണമുണ്ട്.