ന്യൂയോർക്ക്: ബില്ലുകൾ അടച്ചു തീർക്കാൻ പണമില്ലാത്തതിനാൽ ഭാര്യയെ ആശുപത്രി കിടക്കയിൽ കഴുത്ത് ഞെരിച്ചു കൊന്ന് യുവാവ്. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. പ്രതിയായ ഭർത്താവ് റോണി വിഗ്സിനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
മിസൗറിയിലെ സെന്റർപോയിന്റ് മെഡിക്കൽ സെന്ററിലാണ് സംഭവം. കിടപ്പുരോഗിയായിരുന്ന റോണി വിഗ്സിന്റെ ഭാര്യയെ ആശുപത്രിയിലെ ഐസിയുവിൽ ഡയാലിസിസ് ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു. ദീർഘ നാളായി തുടർന്നുവരുന്ന ഭാര്യയുടെ ആശുപത്രി ചെലവുകളിൽ ഇയാൾ അസ്വസ്ഥനായിരുന്നു. മരുന്നുകളുടെ ബില്ല് അടയ്ക്കാൻ പണം തികയാതെ വന്നതോടെ റോണി ഭാര്യയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഐസിയുവിൽ പ്രവേശിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഭാര്യയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ പൂർവസ്ഥിതിയിൽ ആക്കിയ ശേഷം ഇയാൾ അവിടെ നിന്നും പുറത്തു കടന്നു. എന്നാൽ ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ മറ്റൊരാളോട് പറയുന്നത് യാദൃശ്ചികമായി കേൾക്കാനിടയായ നഴ്സാണ് പോലീസിനെ വിവരമറിച്ചത്. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.