തലപ്പുഴ : തന്റെ ആത്മഹത്യയ്ക്ക് കാരണം സിപിഎം നേതാവാണെന്ന് വെളിപ്പെടുത്തുന്ന കത്തുകൾ ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ നിന്നും പുറത്തു വന്നതോടെ പ്രതിഷേധം ശക്തമായി.നേതാവിന്റെ വീടിനു നേരെ കല്ലേറും നടന്നു.
ആരോപണവിധേയനായ സി.പി.എം. മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം പി. വാസുവിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്.
ബാങ്ക് ജീവനക്കാരനും സിപിഎം തവിഞ്ഞാല്‍ 44ാം മൈല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അനില്‍കുമാറാണ്(47) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഎം നേതാവിനെതിരെ പരാമര്‍ശിക്കുന്ന കത്തുകള്‍ കണ്ടെടുത്തത്.
സിപിഎം തലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കും ബാങ്കിലെ ജീവനക്കാര്‍ക്കുമായാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. കത്തുകള്‍ സ്വയം എഴുതിയതാണെന്ന് തെളിയിക്കുന്നതിനാണ് രക്തം കൊണ്ട് ഒപ്പിട്ടിരിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.
ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഎം നേതാവ് ക്രമവിരുദ്ധമായ പല കാര്യങ്ങളും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചുവെന്നും, ലക്ഷങ്ങളുടെ കടക്കാരനാക്കിയെന്നുമാണ് കത്തിലെ പ്രധാന ആരോപണം.
കത്ത് കിട്ടിയതോടെ ക്ഷുഭിതരായ സി.പി.എം. പ്രവര്‍ത്തകരുള്‍പ്പെടെയുള്ള നാട്ടുകാര്‍ ജനകീയ ഐക്യം എന്ന മുദ്രാവാക്യവുമായി രാത്രി തലപ്പുഴ ചുങ്കത്ത് പ്രകടനം നടത്തി.