ദുബായ് : അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ അഴിമതി കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് വിട്ടു നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. ഇയാളെ ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തിക്കും എന്നാണ് റിപ്പോർട്ട്. വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ യു.എ.ഇ സന്ദർശനത്തിനിടയിലാണ് സുപ്രധാനമായ തീരുമാനം.
യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ അഗസ്റ്റ് വെസ്റ്റ്ലാൻഡ് , മാതൃ കമ്പനി ഫിൻ മെക്കാനിക്ക എന്നിവയ്ക്കായി ഇടനിലക്കാരനായി പ്രവർത്തിച്ച ക്രി8സ്ത്യൻ മിഷേൽ പണം വെട്ടിച്ചുവെന്നാണ് കേസ്. ദുബായിൽ താമസിച്ചു വരികയായിരുന്ന ഇയാളെ കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.
വിവിഐപി ആവശ്യങ്ങൾക്കായി 3600 കോടി രൂപ മുടക്കി അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്പ്ടറുകൾ വാങ്ങാൻ 2010 ലാണ് ഇന്ത്യ കരാർ ഉണ്ടാക്കിയത്. ഇടപാട് ലഭിക്കാനായി അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ ഉടമസ്ഥരായ ഫിൻ മെക്കാനിക്ക ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കായി 423 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണം ഉയർന്നതോടെയാണ് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണം ആരംഭിച്ചത്. കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയർന്നിരുന്നു.
എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.