തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ സമരപന്തലിന് മുന്നിൽ ആത്മഹത്യചെയ്ത അയ്യപ്പ ഭക്തൻ വേണുഗോപാലൻ മരണമൊഴി നൽകിയിട്ടില്ലെന്ന് സഹോദരൻ. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സഹോദരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ ഭക്തന്റെ ആത്മാഹുതി ശബരി മല വിഷയവുമായി ബന്ധപ്പെട്ടല്ലെന്ന പ്രചാരണം സിപിഎമ്മും ഒരു വിഭാഗം മാദ്ധ്യമങ്ങളും നടത്തുന്നതിനിടയിലാണ് സഹോദരന്റെ വെളിപ്പെടുത്തൽ. ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നും, മരണമൊഴി എടുത്തിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. ശബരിമലയിലെ ആചാര ലംഘന വിഷയത്തിൽ നാളുകളായി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു വേണുഗോപാൽ. വർഷങ്ങളായി മുടങ്ങാതെ മലയ്ക്ക് പോകുന്ന വേണുഗോപാൽ ഇത്തവണ മാലയിട്ടിരുന്നില്ലെന്നും സഹോദരങ്ങൾ വ്യക്തമാക്കി .
അവസാന നിമിഷവും ശരണ മന്ത്രം ഉരുവിട്ടായിരുന്നു വേണുഗോപാലൻ നായരുടെ മരണമെന്നും സഹോദരങ്ങൾ ജനം ടി വിയോട് പറഞ്ഞു. ഗുരുതര പൊള്ളലേറ്റ് ബോധം മറയുമ്പോഴും സഹോദരന്റെ നാവിൽ നിന്നും ശരണം വിളി മാറിയിരുന്നില്ല. യുവതി പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ വേണുഗോപാൽ അസ്വസ്ഥനായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.