ന്യൂഡൽഹി: ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക് എയർ ഇന്ത്യ ഏകീകരിച്ചു. ഭാരവും ദൂരവും കണക്കാക്കാതെ എല്ലായിടത്തേക്കും ഒരേ നിരക്കായിരിക്കും ഓരോ രാജ്യത്ത് നിന്നും ഈടാക്കുക. പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇത്.
പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യങ്ങളിൽ ഒന്നാണ് എയർ ഇന്ത്യ നടപ്പാക്കുന്നത്. ഇന്ത്യയിലെവിടേക്കും കൊണ്ടുവരുന്ന മൃതദേഹത്തിന് ഭാരം കണക്കാക്കാതെ ഒരേ നിരക്കായിരിക്കും ഇനി ഈടാക്കുക. 12വയസ്സിൽ താഴെയുള്ളവർക്ക് 50 ശതമാനം ഇളവും അനുവദിക്കും.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരക്കും ഏയർ ഇന്ത്യ പ്രഖ്യാപിച്ചു. യു.എ.ഇയിൽ നിന്നും ഇന്ത്യയിൽ എവിടേക്കും മൃതദേഹം എത്തിക്കുന്നതിന് 1500 ദിർഹമാണ് പുതിയ നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 750 ദിർഹമായിരിക്കും ഫീസ്.
ഒമാനിൽ നിന്നും 160 റിയാലാണ് ഈടാക്കുക. കുട്ടികൾക്ക് 80 റിയാലും. കുവൈറ്റിൽ നിന്നും ഇന്ത്യയിലെവിടേക്കും മൃതദേഹം എത്തിക്കാൻ 175 ദിനാറാണ് നൽകേണ്ടത്.
2200 റിയാലാണ് സൗദിയിൽ നിന്നുള്ള നിരക്ക്. ബഹ്റൈനിൽ നിന്നും 225 ദിനാറും ഖത്തറിൽ നിന്നും 2200 റിയാലും നൽകണം. എല്ലായിടത്ത് നിന്നും 12 വയസ്സിൽ താഴെയുള്ളവർക്ക് 50 ശതമാനം ഇളവ് ഉണ്ടായിരിക്കും.
ഭാരവും ദൂരവും അനുസരിച്ചുള്ള ഉയർന്ന നിരക്കാണ് മൃതദേഹം നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ഇതുവരെ ഈടാക്കി വന്നത്. ഈ രീതിക്ക് മാറ്റം വേണമെന്ന് സന്നദ്ധ പ്രവർത്തകരും സംഘടനകളും ഏറെ നാളായി ആവശ്യപ്പെട്ട് വരികയായിരുന്നു.