ന്യൂഡൽഹി: സ്വദേശ് ദര്ശന് പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തി ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം 69.47 കോടി രൂപ അനുവദിച്ചു. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം- അരുവിപ്പുറം- കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം- ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ആത്മീയ സര്‍ക്യൂട്ട്.
ഈ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായുള്ള സൗകര്യകേന്ദ്രങ്ങള്‍, സൗന്ദര്യവത്കരണം, മെഡിറ്റേഷന്‍/യോഗ കേന്ദ്രങ്ങള്‍, പൊതു സൗകര്യങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, കുടിവെള്ളം, കരകൗശല ബസാര്‍, ബസ് ഷെല്‍ട്ടറുകള്‍, ഓഡിയോ, വീഡിയോ വിര്‍ച്വല്‍ റിയാലിറ്റി ഷോ, മള്‍ട്ടിമീഡിയാ ഷോ, വഴിയോര സൗകര്യങ്ങള്‍, പാര്‍ക്കിംഗ്, സിസി.ടി.വി, വൈഫൈ, കഫറ്റീരിയകള്‍, ഓപണ്‍ എയര്‍ തീയേറ്റര്‍, സ്മാരകങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വൈദ്യുത ദീപാലങ്കാരം, മലിനജല സംസ്കരണ പ്ലാന്റ് എന്നിവ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കും.
ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലെ ഗോവര്ദ്ധന് പദ്ധതിയുടെ വികസനത്തിനായി പ്രസാദ് പദ്ധതിക്കു കീഴിലുള്‍പ്പെടുത്തി കേന്ദ്ര ടൂറിസം മന്ത്രാലയം 39.74 കോടി രൂപയും അനുവദിച്ചു. ഗോവര്ദ്ധന് പരിക്രമ മാര്‍ഗ്, കുസും സരോവര്‍, ചന്ദ്ര സരോവര്‍, മനാസി ഗംഗ എന്നീ കേന്ദ്രങ്ങളുടെ വികസനമാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്.
വടക്കു കിഴക്കന്‍ സര്‍ക്യൂട്ട് വികസനത്തിലുള്‍പ്പെടുത്തി മേഘാലയയിലെ പടിഞ്ഞാറന്‍ ഖാസി, ജൈന്തിയ, ഖാരോ കുന്നുകള്‍ എന്നിവയുടെ വികസനത്തിനായി സ്വദേശ് ദര്ശന് പദ്ധതിക്കു കീഴില്‍ 84.95 കോടി രൂപയും കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.