കൊച്ചി: മുനമ്പം ഹാർബറിൽ നിന്ന് മത്സ്യ ബന്ധന ബോട്ട് വഴി സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം പേർ ഓസ്ട്രേലിയയിലേക്ക് കടന്നു. അധികഭാരം ഒഴിവാക്കാൻ ഇവർ ഉപേക്ഷിച്ച 19 ബാഗുകൾ കണ്ടെത്തിയതാണ് മനുഷ്യക്കടത്ത് കണ്ടെത്താൻ തുമ്പായത്. തീരം വിട്ട ബോട്ട് കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിലാരംഭിച്ചു
ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടി കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പോലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ ‘, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹി, കൊച്ചി വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളി കോപ്പുകൾ, തുടങ്ങിയവ കണ്ടെത്തി.
ആദ്യം വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യകടത്ത് സ്ഥിരികരിച്ചത്. ബാഗിൽ കണ്ട രേഖയിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോർട്ടുകളിൽ താമസിച്ചതായി പോലീസ് കണ്ടെത്തി. ഇവരിൽ ചിലർ ഡൽഹിയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു.
അന്നേ ദിവസം കൂടുതൽ ഇന്ധന മടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. ഇവിടെ നിന്ന് കടന്നവർ ശ്രീലങ്കൻ വംശജരോ, തമിഴ്നാട് സ്വദേശികളോ ആണെന്ന് ആണെന്നാണ് സൂചന. 27 ദിവസമെടുത്താണ് ബോട്ട് ഇവിടെ നിന്ന് ഓസ്ട്രേലിയയിലെത്തുന്നത്.
രാജ്യാന്തര ബന്ധമുള്ള മനുഷ്യ കടത്ത് സംഘമാണ് ഇതിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.
ആലുവ റൂറൽ എസ്.പി രാഹുൽ ആർ നായരുടെ യുടെ മേൽനോട്ടത്തിൽ അഡീഷനൽ എസ്.പി സോജൻ ആണ് അനേഷണ ചുമതല. മനുഷ്യ കടത്ത് കണ്ടെത്തിയതിനെ തുടർന്ന് ഐ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനേഷണമാരംഭിച്ചിട്ടുണ്ട്.