ന്യൂഡൽഹി : യു പി എ ഭരണകാലത്ത് കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബഹുരാഷ്ട്ര കുത്തക കമ്പനികളിൽ നിന്ന് കോടികൾ കൈപ്പറ്റിയതായി അന്വഷണ റിപ്പോർട്ട്. ഇടനിലക്കാരൻ ദീപക് തൽവാർ വഴിയാണ് മൻമോഹൻ സിംഗ് മന്ത്രി സഭയിലെ മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും വൻ തുകകൾ കൈപ്പറ്റിയിരുന്നതായി എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ദീപക് തൽവാറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വഷണ സംഘം കോടതിയെ സമീപിച്ചു.
അഗസ്റ്റാ വെസ്റ്റ്ലാൻഡ് അഴിമതിയിൽ അടക്കം നിർണായക പങ്കുള്ള ഇടനിലക്കാരൻ ദീപക് തൽവാറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യു പി എ ഭരണകാലത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥകൾ തെളിവ് സഹിതം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭരണത്തിലും കേന്ദ്ര മന്ത്രിസഭാ യോഗങ്ങളിലും അനുകൂലമായ തീരുമാനങ്ങൾ നേടിയെടുക്കാനായി ബഹുരാഷ്ട്ര കുത്തകകൾ കേന്ദ്രസർക്കാറിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി അന്വഷണ സംഘം കണ്ടെത്തി.ഇതിനായി കോടികളാണ് യു പി എ കാലത്തു കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൈപ്പറ്റിയത്.
ഇടനിലക്കാരൻ ദീപക് തൽവാർ വഴിയാണ് ചിലർ പണം കൈപ്പറ്റിയതെന്നും അന്വഷണത്തിൽ വ്യക്തമായി. ഇയാളെ കൂടുതൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ആരൊക്കെ എന്തിനൊക്കെ വേണ്ടിയാണ് പണം വാങ്ങിയതെന്നു വ്യക്തമാക്കു. വ്യോമയാന നയത്തിൽ മാറ്റം വരുത്താനായി 270 കോടിയിലധികം രൂപയാണ് ബഹുരാഷ്ട്ര കമ്പനികൾ ദീപക്കിന്റെ സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്. ഇതിനു പുറമെ ദീപക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് 88 കോടി രൂപയും കമ്പനികൾ നൽകിയിട്ടുണ്ട്. എയർ അറേബ്യ, എമിറേറ്റ്സ് അടക്കമുള്ള വമ്പൻമാരാണ് തുക നിക്ഷേപിച്ചത്.
പല ബാങ്കുകളിൽ നിന്നായി 90 കോടിയിലധികം രൂപയാണ് ദീപക്കിന്റെ നേതൃത്വതിലുള്ള കമ്പനി പിൻവലിച്ചത്. ഇതൊക്കെ രാഷ്ട്രീയക്കാരെയും കേന്ദ്ര മന്ത്രിമാരെയും സ്വാധീനിക്കാനായി കൈമാറിയെന്നും അന്വഷണ സംഘം സംശയിക്കുന്നു. 2008 മുതൽ 2012 വരെയുള്ള നാലു വർഷകാലത്തു 5 കോടി അമ്പത് ലക്ഷം ഡോളറാണ് വിവിധ ബാങ്കുകളിലുള്ള ദീപക്കിന്റെ അക്കൗണ്ടുകളിലേക്കു ഒഴുകിയെത്തിയത്. എമിറേറ്റ്സ് വിമാന കമ്പനിയാണ് കൂടുതൽ പണം നൽകിയത് മൂന്നു കോടി നാൽപ്പത് ലക്ഷം ഡോളർ.
മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ വ്യോമയാന ഇടപാടുകളിൽ ദീപക് തൽവാർ നിർണായക സ്വാധീനം ചെലുത്തിയിരുന്നതായും അന്വഷണ സംഘം കണ്ടെത്തി. ദീപക്കിനൊപ്പം ഇന്ത്യയിൽ എത്തിച്ച മറ്റൊരു ഇടനിലക്കാരൻ രാജീവ് സക്സേനയെയും അന്വഷണ സംഘം ചോദ്യം ചെയ്യുകയാണ് .അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിയിൽ നേരിട്ടു പങ്കുള്ള രാജീവിന്റെ പേരിൽ കള്ളപ്പണം വെളുപ്പിച്ചെന്നുള്ള മറ്റൊരു കേസും നിലവിലുണ്ട്.