കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന-ലൈംഗിക പീഡന കേസുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആലിപോർ കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രം താരത്തിന്റെ ഐപിഎൽ-ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാകും.
ഐപിസി സെക്ഷൻ 498എ, 354എ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി സമർപ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രപ്രകാരമുള്ള കേസ് ജൂൺ 22നാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ ഭാര്യ ഹസിൻ ജഹാൻ ഷമിക്കെതിരെ ഗാർഹിക പീഡനം, പരസ്ത്രീ ബന്ധം, ക്രിക്കറ്റിലെ ഒത്തുകളി എന്നിവയടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ ഒത്തുകളി ആരോപണം അന്വേഷിച്ച ബിസിസിഐ ഷമി നിരപരാധിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം 23ന് ഐപിഎല്ലും തുടർന്ന് ലോകകപ്പും ആരംഭിക്കാനിരിക്കെ താരത്തെയും ഇന്ത്യൻ ടീമിനെയും പ്രതികൂലമായി ബാധിക്കുന്നതാണ് കൊൽക്കത്ത പൊലീസിന്റെ നടപടി.