ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ശക്തമായ നടപടികൾ രാജ്യത്തു തുടരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവായ സയ്യിദ് സലാഹുദ്ദീന്റെ 1.22 കോടി വില വരുന്ന വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തതിനാണ് ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി.
തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ച മുഹമ്മദ് ഷാഫി ഷാ അടക്കമുള്ള ഏഴ് പേരുടെ വസ്തുക്കളാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. ദേശീയ അന്വേഷണ ഏജൻസി ഇവരുടെ പേരിൽ യു എ പി എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു.
കശ്മീരിലെ ഭീകരവാദപ്രവർത്തനങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാണ് ഹിസ്ബുൾ മുജാഹിദ്ദീൻ. ജമ്മു കശ്മീരിലെ ഭീകരവാദ സംഘങ്ങളുടെ മുഖ്യ സാമ്പത്തിക സ്രോതസ്സാണ് ഹിസ്ബുൾ മുജഹിദ്ദീൻ. ഐ എസ് ഐ അടക്കമുള്ള പാകിസ്ഥാൻ ഭീകരവാദ സംഘടനകളുടെ മൗനാനുവാദത്തോടെ ജമ്മു കാശ്മീർ അഫക്ടീസ് റിലീഫ് ട്രസ്റ്റ് എന്ന പേരിൽ ഇന്ത്യയിൽ ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.