ലണ്ടൻ: ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോഡിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയാണ് നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇയാളെ ഈ മാസം 29 വരെ കോടതി കസ്റ്റഡിയിൽ വിട്ടു.
സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്ന വ്യവസായി നീരവ് മോഡി ഇന്ന് ഉച്ചയ്ക്കായിരുന്നു അറസ്റ്റിലായത്. വിചാരണ പൂർത്തിയായാൽ നീരവ് മോഡിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും. നീരവിനെ ഇന്ത്യക്ക് കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ആവശ്യത്തെ തുടർന്ന് കോടതി നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോഡി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയിരുന്നു.