പത്തനംതിട്ട : മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കെ.സുരേന്ദ്രൻ നാലുമാസത്തെ കാത്തിരിപ്പിനു ശേഷം ശബരിമല ദർശനം നടത്തി. ഇന്നലെ രാത്രി പന്തളം കൊട്ടാരത്തിൽ എത്തി കെട്ടുനിറച്ചതിനു ശേഷം രാത്രിയോടെയാണ് പമ്പയിലെത്തിയത്.
വെളുപ്പിനെ അയ്യനെക്കണ്ട് തൊഴുത കെ. സുരേന്ദ്രൻ ശബരിമല തന്ത്രി കണ്ഠരര് രാജീവരേയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. കെ.സുരേന്ദ്രനെ തന്ത്രി പൊന്നാടയണിയിച്ച് സ്വീകരിച്ചു.തൃശൂരില്‍ നിന്നും ബുധനാഴ്ച രാത്രി പന്തളത്തെത്തിയ അദ്ദേഹം തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ വീട്ടിലെത്തിയാണ് കെട്ടുനിറച്ചത്.
ശബരിമലയിലെ ആചാര ലംഘനശ്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ നവംബർ 17 നാണ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്. തുടർന്ന് മറ്റ് കേസുകൾ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തപ്പോഴുണ്ടായ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്തു. സുരേന്ദ്രന്റെ പേരിൽ ആദ്യം ചുമത്തിയ കേസുകളിൽ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല.
വിവിധകേസുകളിൽ ജാമ്യമെടുക്കാൻ വേണ്ടിയെന്ന പേരിൽ സുരേന്ദ്രനെ കേരളത്തിലെ പല കോടതികളിൽ ഹാജരാക്കി. 23 ദിവസമാണ് അദ്ദേഹത്തെ ജയിലിൽ കിടത്തിയത്. സർക്കാരിന്റെ പ്രതികാര നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.