ന്യൂഡൽഹി: ബിജെപി നേതാവ് ജയപ്രദക്കെതിരായ അശ്ലീല പരാമർശത്തിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.
ഇന്ത്യാൻ ശിക്ഷാ നിയമം സെക്ഷൻ 509 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.
ജയപ്രദ ബിജെപി സ്ഥാനാർത്ഥിയാകുന്നതിനെതിരെയായിരുന്നു അസം ഖാന്റെ വിവാദ പരാമർശം. അവർ ധരിച്ചിരിക്കുന്ന കാക്കി അടിവസ്ത്രം ഇപ്പോൾ തെളിഞ്ഞു വരുന്നുവെന്നായിരുന്നു അസം ഖാൻ പരാമർശിച്ചത്.
അസം ഖാന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
അസം ഖാന്റെ പരാമർശത്തിൽ എസ് പി നേതാക്കൾ മൗനം പാലിക്കുന്നതെന്താണെന്ന് സ്മൃതി ഇറാനി ആരാഞ്ഞു. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടണമെന്നും സ്ത്രീകളെ ആദരിക്കാൻ പഠിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അസം ഖാൻ അടിയന്തിരമായി മാപ്പപേക്ഷിക്കണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഷീലാ ദീക്ഷിത് ആവശ്യപ്പെട്ടു.
അസം ഖാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ആവശ്യപ്പെട്ടു. അസം ഖാനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചതായും രേഖാ ശർമ വ്യക്തമാക്കി.
അസം ഖാന്റെ പരാമർശങ്ങൾ അദ്ദേഹത്തിന്റെയും സമാജ് വാദി പാർട്ടിയുടെയും സംസ്കാരമാണ് വെളിവാക്കുന്നതെന്നായിരുന്നു യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.
ഉത്തർ പ്രദേശിലെ രാംപൂർ മണ്ഡലത്തിൽ അസം ഖാനെതിരെയാണ് ബിജെപി സ്ഥാനാർത്ഥിയായി ജയപ്രദ മത്സരിക്കുന്നത്.