തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടയിൽ സിപിഎമ്മിന്റെ ഗുണ്ടാ ആക്രമണം . സംസ്ഥാനത്തുടനീളം ആസൂത്രിതമായി ആക്രമണം നടത്തിയ സിപിഎം മറ്റു പാർട്ടി സ്ഥാനാർത്ഥികളുടെ റോഡ് ഷോകൾ തടഞ്ഞു, പ്രവർത്തകരെയും,പൊലീസുകാരെയും കൈയ്യേറ്റം ചെയ്തു.
പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ റോഡ് ഷോ തടയുകയും,ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.പരാജയ ഭീതിയെ തുടർന്നാണ് സിപിഎം പ്രവർത്തകർ തന്നെ തടയാൻ ശ്രമിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.അരമണിക്കൂറിനു ശേഷം റോഡ് ഷോ പുനരാരംഭിച്ചു.
കഴക്കൂട്ടത്തിനു സമീപം എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വാഹനം തടയാൻ ശ്രമിക്കുകയും,വാഹനത്തിനു നേരെ ചെരിപ്പെറിയുകയും ചെയ്തു.യു ഡി എഫ് റോഡ് ഷോയ്ക്കെത്തിയ ശശി തരൂർ ,എ കെ ആന്റണി എന്നിവരുടെ വാഹനങ്ങൾ വേളി ഭാഗത്ത് വച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. സമീപത്തുണ്ടായിരുന്ന പൊലീസുകാരുടെ നിർദേശം പോലും അവഗണിച്ചായിരുന്നു മാർഗതടസം സൃഷ്ടിച്ചത്.കുന്നത്തുകാലിൽ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ദിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
വർക്കല,പാരിപ്പള്ളി ഭാഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകൾ നടത്തിയ ശ്രമം പ്രവർത്തകരുടെയും,പൊലീസിന്റെയും ഇടപെടൽ മൂലം തടഞ്ഞു.ഇടുക്കി നെടുങ്കണ്ടത്ത് യു ഡി എഫ് പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിച്ചു.തിരുവല്ലയിൽ എൻ ഡി എ പ്രകടനത്തിനു നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടു.തടയാൻ ശ്രമിച്ച പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ ജനം ടിവി സംഘത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും,ചാനൽ വാഹനം അടിച്ചു തകർക്കുകയും ചെയ്തു.പ്രാദേശിക ലേഖകൻ അജയന് പരിക്കേറ്റു.അമ്പലപ്പുഴയിൽ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം ഉണ്ടായി.
മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ ലീഗ് – സിപിഎം പ്രവർത്തകർ തമ്മിൽ കല്ലേറ് നടക്കുന്നു . തടയാൻ ശ്രമിച്ച പൊലീസുകാരെ സിപിഎം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു.വടകരയിൽ എൽ ഡി എഫ് -യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് ദിവസം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പൊന്നാനിയിൽ ആക്രമണം തടയാൻ ശ്രമിച്ച എസ് ഐ പ്രിയന് പരിക്കേറ്റു.
എറണാകുളം പാലാരിവട്ടത്ത് എൽ ഡി എഫ് -എസ് ഡി പി ഐ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും നടന്നു.കാസർകോട് സിപിഎം -കോൺഗ്രസ് സംഘർഷത്തിനിടയിൽ നിരവധി വാഹനങ്ങൾ തകർക്കപ്പെട്ടു.