ന്യൂഡൽഹി: പതിനാറാം ലോക്സഭാ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാക്ഷ്‌ട്രപതിയെ കണ്ടു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷമായിരുന്നു കൂടിക്കാഴ്‌ച്ച. കൂടിക്കാഴ്ചയിൽ മോദി രാജി സമർപ്പിച്ചു. ഈ മാസം മുപ്പതിന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
വൈകീട്ട് അഞ്ചരയോടെയാണ് ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നത് . പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ , ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്ഗരി, സുഷമാ സ്വരാജ്, സ്മൃതി ഇറാനി തുടങ്ങി മുതിർന്ന മന്ത്രിമാരെല്ലാം പങ്കെടുത്തു. യോഗത്തിൽ പതിനാറാം ലോക്സഭ പിരിച്ചു വിടാനുള്ള പ്രമേയം അവതരിപ്പിക്കുകയും അംഗങ്ങളുടെ പൂർണ പിന്തുണയോടെ പാസാക്കുകയും ചെയ്തു.
തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതി ഭവനിലെത്തി മന്ത്രിസഭ പിരിച്ചുവിടാനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് അനുവാദം തേടിയത്. നാളെ നടക്കുന്ന എൻഡിഎ പാർലിമെന്ററി ബോർഡ് യോഗം നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കുന്നതോടെ അദ്ദേഹം വീണ്ടും രാസഷ്‌ട്രപതിയെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് വാദമുന്നയിക്കും.
ജൂൺ മൂന്നിനാണ് പതിനാറാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനു മുൻപായി നരേന്ദ്രമോദി ഇരുപത്തിയെട്ടാം തീയതി കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും, 29 ന് അഹമ്മദാബാദിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ.