ന്യൂഡൽഹി: നെഹ്‍റു പരിവാറിന്‍റെ കുത്തക മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് അടിപതറിയത് ചരിത്രമായി. കൃത്യമായ ആസൂത്രണത്തിന്‍റെയും സംഘടനാ സംവിധാനത്തിന്റെയും പിന്‍ബലത്തിലാണ് സ്മൃതി ഇറാനിയിലൂടെ മണ്ഡലം ബിജെപി പിടിച്ചെടുത്തത്.
പുലിമടയിൽ കയറി ശത്രുവിനെ വെല്ലുവിളിക്കുക, പിന്നീട് കീഴ്പ്പെടുത്തി ആധിപത്യം സ്ഥാപിക്കുക, ഏതൊരാളെയും ആവേശംകൊള്ളിക്കുന്ന മരണമാസ് വിജയമാണ് അമേഠിയിൽ സ്മൃതി ഇറാനി സ്വന്തമാക്കിയത്. പ്രിയങ്ക വദ്രയെ പ്രകീർത്തിച്ച് അച്ച് നിരത്താന്‍ മത്സരിച്ച മാദ്ധ്യമങ്ങൾ, അമേഠിയിലെ സാധാരണക്കാർക്കൊപ്പം അടിയുറച്ചുനിന്ന സ്മൃതിയെ കണ്ടില്ല, അല്ലെങ്കിൽ വിലകുറച്ചുകണ്ടു. തോറ്റിട്ടും മണ്ഡലത്തെ മറക്കാത്ത സ്മൃതി കേന്ദ്രമന്ത്രിയായിരിക്കെ ആഴ്ചയിൽ ഒരുവട്ടം അമേഠിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലത്തിലെത്തുന്ന നെഹ്‍റുവിന്റെ പിന്മുറക്കാരെ കണ്ടുശീലിച്ച അമേഠിക്കാർക്ക് അത് പുതിയ അനുഭവമായി.
ഒന്നും തരാത്ത ഗാന്ധി പേരുകാരെ അവർ പതുക്കെ മറന്നുതുടങ്ങി. നടക്കാന്‍ പുതിയ റോഡുതന്ന, പാചകം ചെയ്യാന്‍ പാചകവാതകം തന്ന, കുട്ടികൾക്ക് പഠിക്കാന്‍ സ്ക്കൂളുകൾ പണിത നരേന്ദ്രമോദിയെയും സ്മൃതി ഇറാനിയെയും അവർ സ്നേഹിച്ചുതുടങ്ങി. രാജീവ് ഗാന്ധിയുടെ ചിത്രത്തിലും വർഷങ്ങൾക്കിപ്പുറം രാഹുലിന്‍റെ ചിത്രത്തിലും ഒരേപോലെ ഇടം പിടിച്ച വൃത്തിഹീനമായ പ്രദേശങ്ങൾ സ്വച്ഛ് ഭാരതത്തിലൂടെ പതുക്കെ വൃത്തിയായിതുടങ്ങി. ആശുപത്രികളും വ്യാപാരസ്ഥാപനങ്ങളും അമേഠിയുടെ മണ്ണിൽ ഇടംപിടിച്ചുതുടങ്ങി.
അപകടം മുന്നിൽ കണ്ട രാഹുൽ ലോക്സഭയിലേക്ക് കടക്കാന്‍ വയനാട്ടിലേക്ക് വണ്ടികയറി. പിന്നീടുള്ളത് ചരിത്രം. അരലക്ഷത്തിലധികം വോട്ടുകൾക്കാണ് നെഹ്റുകുടുംബത്തിന്‍റെ കുത്തക മണ്ഡലം സ്മൃതി ഇറാനി പിടിച്ചെടുത്തത്. സഞ്ജയിയും രാജീവും സോണിയയും രാഹുലും ലോക്സഭയിലേക്ക് ആദ്യമായി കടന്നുവന്ന മണ്ഡലം അങ്ങനെ കോൺഗ്രസിനെ കൈവിട്ടു.
ആരാണ് സ്മൃതിയെന്ന് പരിഹസിച്ച് ചോദിച്ച പ്രിയങ്ക വദ്രയുടെ ചിരിക്ക് ജനങ്ങൾ നൽകിയ ഉത്തരമാണ് ലോക്സഭയിലേക്ക് ആധികാരിക വിജയത്തോടെയുള്ള സ്മൃതി ഇറാനിയുടെ വരവ്