ന്യൂഡൽഹി: രാജി ആവശ്യമില്ല രാഹുൽ തന്നെ പാർട്ടി അദ്ധ്യക്ഷനായി തുടരുമെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗം. സംഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ചുമതലയും രാഹുലിന് നൽകി. തെരഞ്ഞെടുപ്പ് പരാജയത്തിൽ മുതിർന്ന നേതാക്കളടക്കം നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച സാഹചര്യത്തിലായിരുന്നു ഇന്ന് പ്രവർത്തക സമിതി യോഗം ചേർന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് രാഹുൽഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ ഇന്ന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗം രാഹുൽ രാജി വെക്കേണ്ടെന്ന തീരുമാനമെടുത്തു. പാർട്ടി നിർണ്ണായക വെല്ലുവിളി നേരിടുന്ന സമയത്ത് രാഹുൽ സ്ഥാനമൊഴിയുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ.
കൂടാതെ സംഘടനയിൽ ഏത് തരത്തിലുമുള്ള അഴിച്ചുപണി നടത്തി പാർട്ടിയെ ശക്തപ്പെടുത്താനും പ്രവർത്തക സമിതി യോഗം രാഹുലിനെ ചുമതലയേൽപ്പിച്ചു. പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിക്കാൻ രാഹുലിന് സാധിക്കുമെന്നായിരുന്നു സോണിയ അടക്കമുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായം.
എന്നാൽ തെരഞ്ഞെടുപ്പിൽ മൂന്നക്കം പോലും തൊടാനാകാതെ തകർന്നടിഞ്ഞ സാഹചര്യത്തിൽ മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങളെ പാർട്ടി ഏത് രീതിയിൽ തരണം ചെയ്യുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ടതാണ്.