ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്സ് ജെഡിഎസ് സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് കോൺഗ്രസ്സ് വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ജെഡിഎസുമായുള്ള സഖ്യത്തിനെതിരെ കോൺഗ്രസ്സിൽ നിന്ന് തന്നെ വിമർശനങ്ങളുയർന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ജെഡിഎസ് സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല കർണാടകയിലെ ഇരുപത്തിയെട്ടിൽ ഇരുപത്തിയഞ്ചു സീറ്റിലും ബിജെപി ആധിപത്യം ഉറപ്പിച്ചതോടെയാണ് , കോൺഗ്രസ്സ് ജെഡിഎസ് സഖ്യത്തിൽ ഭിന്നത രൂക്ഷമായത് , ജെഡിഎസുമായുള്ള സഖ്യം ഒഴിവാക്കണമെന്നും , ജെഡിഎസിൽ നിന്നും മുഖ്യമന്ത്രിപദം തിരിച്ചുപിടിക്കണമെന്നും കോൺഗ്രസ്സ് എംഎൽഎമാർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഏത് വിധേനയും ഭരണം നഷ്ടപ്പെടുത്താതിരിക്കാനുള്ള ചർച്ചകൾ മുൻപോട്ട് പോകുമ്പോഴാണ് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി രണ്ട് എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയത് . മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പ, എസ്എം കൃഷ്ണ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.
224 അംഗ നിയമസഭയിൽ കോൺഗ്രസ്സിന്റെ എൺപതും, ജെഡിഎസിന്റെ 37 അംഗങ്ങളും ചേർന്ന് നേരിയ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ്സ് എംഎൽഎമാർ രാജി വെക്കുകയോ , ബിജെപിയിൽ ചേരുകയോ ചെയ്‌താൽ കോൺഗ്രസ്സ് ജെഡിഎസ് സഖ്യത്തിന് ഭരണം നഷ്ടമാകും. മാത്രമല്ല 104 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഭരണം നേടാനുള്ള സാധ്യതയും തെളിയും.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് വിജയിച്ച നടി സുമലത അംബരീഷും ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന.