ന്യൂഡൽഹി:നരേന്ദ്ര മോദി വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം 7 മണിക്ക് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി രാനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സർക്കാരുണ്ടാക്കാൻ നരേന്ദ്ര മോദിയെ ഇന്നലെ രാഷ്‌ട്രപതി ക്ഷണിച്ചിരുന്നു. അമിത് ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ സംഘം രാഷ്‌ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചതിന് ശേഷമാണ് മോദിയെ മന്ത്രിസഭ രൂപീകരിക്കുന്നതിനായി രാഷ്‌ട്രപതി ക്ഷണിച്ചത്. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയവും തീയതിയും നിർദേശിക്കാനും മോദിയോടു രാഷ്‌ട്രപതി ആവശ്യപ്പെട്ടിരുന്നു.
അധികാരത്തുടർച്ചയിലേക്കെത്തുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ദ്രപ്രസ്ഥം. ലോക നേതാക്കളുടെ സാന്നിധ്യത്തിലാകും മോദിയുടെ സത്യപ്രതിജ്ഞ . 2014 ൽ സാർക്ക് രാഷ്‌ട്രത്തലവന്മാരാണ് ചടങ്ങിൽ പങ്കെടുത്തത്.
നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുചിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ നെതന്യാഹു ഹിന്ദിയിൽ മോദിയ്‌ക്ക് ആശംസയർപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവരും മോദിയ്‌ക്ക് ആശംസയർപ്പിച്ചിരുന്നു.