ന്യൂഡൽഹി : അച്ഛേ ദിൻ ആനേവാലേ ഹെ എന്ന് പറഞ്ഞായിരുന്നു 2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. കോൺഗ്രസിന്റെ അൻപത്തിയഞ്ച് വർഷങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് അൻപത്തിയഞ്ച് മാസങ്ങൾ കൊണ്ട് ചെയ്യാൻ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചു വർഷങ്ങൾക്ക് ശേഷം ജനങ്ങളെ മോദി സമീപിച്ചതും. മഹാഗഡ്ബന്ധനും പ്രിയങ്ക ഗാന്ധിയും കനയ്യകുമാറും കോൺഗ്രസ് -ജെഡിഎസ് സഖ്യവും മമതയും അടിച്ചു കയറുമെന്നും മോദിയേയും ബിജെപിയേയും തറപറ്റിക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശ വാദങ്ങൾ.
എന്നാൽ മെയ് 23 നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം തങ്ങൾക്ക് അച്ഛേ ദിൻ തന്നെയാണെന്നായിരുന്നു ജനങ്ങളുടെ വിധിയെഴുത്ത്. പത്ത് സംസ്ഥാനങ്ങളിൽ അൻപത് ശതമാനത്തിനു മുകളിൽ വോട്ട് ബിജെപി ഒറ്റയ്‌ക്ക് നേടി. മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും പകുതിയിലധികം വോട്ട് നേടി. സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ അൻപത് ശതമാനം കടന്നപ്പോൾ ജമ്മു കശ്മീരിലും ത്രിപുരയിലും നാൽപ്പത്തിയഞ്ച് ശതമാനം കഴിഞ്ഞു. യുപിയിൽ ഒറ്റയ്‌ക്ക് 49.6 ശതമാനം വോട്ടു നേടിയ ബിജെപി ത്രിപുരയിൽ 49 ശതമാനം വോട്ടുകൾ അക്കൗണ്ടിലാക്കി.
അറുപത് ശതമാനത്തിൽ കൂടുതൽ നേടിയത് മൂന്ന് സംസ്ഥാനങ്ങളിൽ. ഗുജറാത്തിൽ 62 %, ഉത്തർഖണ്ഡിൽ 61 % , ഹിമാചലിൽ 69.1 %.
അൻപത് കടന്ന ബാക്കി സംസ്ഥാനങ്ങൾ ഇവയാണ്.
അരുണാചൽ – 58.2 %
ഛത്തീസ്ഗഡ് – 50.6 %
ഹരിയാന – 58 %
ജാർഖണ്ഡ് – 51 %
കർണാടക – 51.4 %
മദ്ധ്യപ്രദേശ് – 58 %
രാജസ്ഥാൻ – 58.5 %
അൻപത് ശതമാനം കടന്ന മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ ചണ്ഡീഗഡ് , ഗോവ, ഡൽഹി എന്നിവയാണ്. ഡൽഹിയിൽ 56.6 ശതമാനം വോട്ടു നേടിയപ്പോൾ ചണ്ഡീഗഡിൽ 50.7 , ഗോവയിൽ 51 എന്നിങ്ങനെയാണ് ശതമാനക്കണക്കുകൾ.
മഹാരാഷ്‌ട്രയിൽ ശിവസേനയ്‌ക്കൊപ്പം ചേർന്ന് 51 ശതമാനം വോട്ടുകൾ നേടിയപ്പോൾ ബിഹാറിലും എൻ.ഡി.എ സഖ്യം അൻപത് കടന്നു. ഉത്തർപ്രദേശിൽ ബിജെപി തനിച്ച് നേടിയത് 49.6 ശതമാനം വോട്ടുകളാണ്. സഖ്യകക്ഷിയായ അപ്നാദളിനെക്കൂടി ചേർത്താൽ ശതമാനം അവിടെയും അൻപതിലെത്തും.ഹിന്ദു ന്യൂനപക്ഷമായ ജമ്മു കശ്മീരിൽ 46 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞപ്പോൾ ഏറ്റവും നേട്ടമുണ്ടാക്കിയ ബംഗാളിൽ ബിജെപിയുടെ വോട്ടിംഗ് ശതമാനം 40.3 ആണ്.
ബിജെപി വലിയ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷം ഭരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ , ഛത്തീസ്ഗഡ് , പശ്ചിമബംഗാൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ തന്നെ മദ്ധ്യപ്രദേശ് , രാജസ്ഥാൻ , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാസങ്ങൾക്ക് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വിജയിച്ചത്.
അതേസമയം 52 സീറ്റിലൊതുങ്ങിയ കോൺഗ്രസാകട്ടെ പതിനെട്ടിടങ്ങളിൽ സംപൂജ്യരായി. പതിമൂന്ന് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസിനു ഒരു സീറ്റു പോലും ലഭിച്ചില്ല. ആന്ധ്ര പ്രദേശ്, അരുണാചൽ , ഗുജറാത്ത്, ഹരിയാന,ഹിമാചൽ, ജമ്മു കശ്മീർ, മണിപ്പൂർ, മിസോറാം , നാഗാലാൻഡ്, ഉത്തരഖണ്ഡ്, രാജസ്ഥാൻ, സിക്കിം , ത്രിപുര എന്നീ സംസ്ഥാനങ്ങൾ കോൺഗ്രസിനെ പൂർണമായും കൈവിട്ടപ്പോൾ ചണ്ഡീഗഡ്, ദാദ്ര , ദമൻ ദിയു , ഡൽഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസ് സംപൂജ്യരായി.