കൊച്ചി : കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനം നടത്താൻ ഐ എസിലേയ്ക്ക് യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ പ്രവർത്തിച്ചവരെ സംബന്ധിച്ച വിശദ വിവരങ്ങൾക്കായി കോയമ്പത്തൂരിൽ എൻ ഐ എ യുടെ പരിശോധന . ഐ എസിന്റെ യോഗങ്ങൾക്ക് നേതൃത്വം നൽകിയ ഒരാളെ അറസ്റ്റ് ചെയ്തു . യോഗങ്ങൾക്ക് നേതൃത്വം നൽകിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ (32) ആണ് അറസ്റ്റിലായത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്പത്തൂർ ഘടകത്തിലേതെന്നു സംശയിക്കുന്ന ആറുപേർക്കെതിരേ കേസെടുത്തതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ് . ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിൻ ഷാ (28), പോത്തന്നൂർ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കർ (29), ഉമ്മർ നഗറിലെ സദ്ദാം ഹുസൈൻ (26) എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇവരോട് വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത് . ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്.