ഈ വർഷം ആദ്യ ആറുമാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് മോശം ടയറുകൾ ഉപയോഗിച്ചതിനെതുടർന്ന് അയ്യായിരം വാഹനങ്ങൾ പിടിച്ചെടുത്തത്.മോശം ടയറുകളുടെ ഉപയോഗം മൂലം വൻ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മോശം ടയറുകളുടെ ഉപയോഗത്തെത്തുടർന്ന് അബുദാബിയിൽ 785 വാഹനാപകടമാണ് കഴിഞ്ഞ വർഷമുണ്ടായത്.
ഇതിൽ 110 ആളുകൾക്ക് ജീവഹാനിയുണ്ടായി. 1133 ആളുകൾക്കാണ് ഗുരുതരമായ പരിക്കേറ്റത്.നിലവാരമില്ലാത്ത ടയറുകൾ ഉപയോഗിച്ചാൽ അഞ്ചൂറ് ദിർഹം പിഴയും വാഹനം ഒരാഴ്ച്ചത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷയെന്ന് പോലീസ് അറിയിച്ചു.വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അപകടങ്ങളുടെ തോത് കുറക്കുക എന്ന ലക്ഷ്യത്തോടെ സുരക്ഷിതമായ വേനൽക്കാലം എന്ന ആശയത്തിൽ അബുദാബി പോലീസ് ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.