കൊച്ചി: സഭാ ഭൂമി വിവാദത്തിൽ വൈദികരുടെ പരസ്യ പ്രതിഷേധങ്ങളെ വിമർശിച്ച് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ സർക്കുലർ. എറണാകുളം – അങ്കമാലി അതിരൂപതയിൽ കർദ്ദിനാളിനെ അനുകൂലിക്കുന്ന വൈദികരുള്ള പള്ളികളിൽ മാത്രമായിരുന്നു സർക്കുലർ വായിച്ചത്. സഭയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവരെ വിശ്വാസികൾ തിരിച്ചറിയണമെന്നും സർക്കുലറിലുണ്ട്.
അതിരൂപതയിൽ നടന്ന ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളിലെല്ലാം അതിരൂപതാ അദ്ധ്യക്ഷനെന്ന നിലയിൽ എല്ലാക്കാലത്തും തുറന്ന സമീപനമാണ് കൈക്കൊണ്ടിരുന്നതെന്നും രണ്ട് സഹായ മെത്രാന്മാരെ സ്ഥാനത്തുനിന്നും മാറ്റി നിർത്തിയത് വത്തിക്കാൻ തീരുമാന പ്രകാരമാണെന്നും പുതിയ മെത്രാന്മാരെ ഉടൻ നിയമിക്കുമെന്നും സർക്കുലറിലുണ്ട്. പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിക്കും. വത്തിക്കാൻ തീരുമാനങ്ങളെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തി വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമങ്ങളെ തടയണമെന്നും സഭാ വിരുദ്ധ പ്രവർത്തനങ്ങളോട് സഹകരിക്കരുതെന്നും സർക്കുലറിലുണ്ട്.
ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതു നന്മയ്ക്കായുള്ള പ്രവർത്തനം മാത്രമാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ജോർജ്ജ് ആലഞ്ചേരി കുർബാന മദ്ധ്യേ പള്ളികളിൽ വായിച്ച സർക്കുലറിൽ വിശദീകരിക്കുന്നുണ്ട്.
വിമത വൈദികർ സർക്കുലർ വായിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചില പള്ളികൾ കേന്ദ്രീകരിച്ചു തന്നെ വിശ്വാസികൾ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരായ നിലപാട് കടുപ്പിച്ച് രംഗത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു സർക്കുലർ.