ടി20യിൽ താൻ നായകനായും താരമായും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് രോഹിത് ശർമ്മ. ആദ്യം നായകനായി, പിന്നീട് ഇടവേളയെടുത്തപ്പോൾ മറ്റെരാൾ നായകസ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ വീണ്ടും ടി20യിൽ നായകസ്ഥാനത്തേക്ക് എത്തി. നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും മുന്നോട്ട് പോകില്ല, ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. കളിക്കാരനായി നിരവധി ക്യാപ്റ്റന്മാർക്ക് കീഴിൽ കളിച്ചിട്ടുണ്ട്. അത് വലിയ അനുഭവമാണ്. ക്യാപ്റ്റനായാലും അല്ലെങ്കിലും പ്രകടനം അതുപോലെ തന്നെയുണ്ടാകുമെന്നും നായകൻ വ്യക്തമാക്കി.
അതേസമയം, വിരാട് കോലിയുടെ സ്ട്രെെക്ക് റേറ്റിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും ചീഫ് സെലക്ടർ അജിത് അഗാർകർ മറുപടി പറഞ്ഞു. വിരാടിന്റെ സ്ട്രൈക് റേറ്റിനെക്കുറിച്ച് ഒരു ചർച്ചകളും ടീമിലില്ല. ഐപിഎല്ലും അന്താരാഷ്‌ട്ര ക്രിക്കറ്റും തമ്മിൽ വ്യത്യാസമുണ്ട്. പരിചയസമ്പത്ത് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിർണായകമാണ്. ശക്തമായ ടീമാണ് ലോകകപ്പിൽ നമുക്കുള്ളത്. ഐപിഎല്ലിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി എടുക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് നൽകുന്ന സമ്മർദം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.