കൊല്ലം: ഹണിട്രാപ്പിൽ കുരുക്കി യുവാവിൽ നിന്ന് പണവും സ്വർണവും മൊബൈൽഫോണും കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ. ചവറ സ്വദേശിനി ജോസ്ഫിൻ, നഹാബ്, പാരിപ്പള്ളി സ്വദേശി അരുൺ, ചവറ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് പ്രതികൾ പണം തട്ടുകയായിരുന്നു.
യുവാവുമായി സൗഹൃദം സ്ഥാപിച്ച ജോസ്ഫിൻ, കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവ് ശാലയിലേക്ക് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെയെത്തിയ യുവാവിനെ കൂട്ടാളികളായ മൂന്ന് യുവാക്കൾ ചേർന്ന് മർദ്ദിക്കുകയും
ഭീഷണിപ്പെടുത്തിയ ശേഷം പണവും സ്വർണവും കവർന്ന് നാല് പേരും മുങ്ങുകയും ചെയ്തു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാൽവർ സംഘം പിടിയിലായത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ജോസ്ഫിനെന്ന് പൊലീസ് പറഞ്ഞു.