ഈ ലോകകപ്പിന്റെ തുടക്കം മുതൽ കിരീടം ചൂടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മു്നനിൽ തന്നെയുണ്ടായിരുന്നു ന്യൂസിലൻഡ്. തുടക്കത്തിൽ മികച്ച രീതിയിൽ കളിച്ച ന്യൂസിലൻഡിന് പിന്നിടങ്ങോട്ട് ആ മികവ് നിലനിർത്താനായില്ല. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായാണ് കിവീസ് സെമി ബെർത്ത് ഉറപ്പിച്ചത്.
എന്നാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഇന്ത്യയെ സെമിയിൽ തോൽപ്പിച്ചാണ് അവർ ലോർഡ്സിലേക്ക് വണ്ടികയറിയത്. ടോസിന്റെ ഭാഗ്യം വില്യംസണും സംഘത്തിനും ലഭിച്ചെങ്കിലും ആ ഭാഗ്യം അവസാനം വരെ അവരെ തുണച്ചില്ല. ആദ്യം ബാറ്റ് ചെയ്ത കിവീസ് പടുത്തുയർത്തിയത് 241 റൺസ്. ഒരു ഏകദിന മത്സരത്തിൽ താരതമ്യേന വലിയ സ്കോർ അല്ലാതിരുന്നിട്ടും അവർ ജയത്തിനായി പൊരുതി.
തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ നാല് മുൻനിര ബാറ്റ്സ്മാൻമാരെ കൂടാരം കയറ്റി അവർ കരുത്ത് കാട്ടി. എന്നാൽ അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്ക്സും – ജോസ് ബട് ലറും ഒന്നിച്ചു. അർദ്ധ സെഞ്ച്വറി നേടിയ ബട് ലറെ പുറത്താക്കി കിവീസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടരെ വിക്കറ്റുകൾ വീഴ്‌ത്തി.
എന്നാൽ അവസാന ഓവറിൽ നിർഭാഗ്യം അവർക്ക് വില്ലനായെത്തി. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. ആദ്യ രണ്ട് പന്തുകളിൽ റൺസുകളൊന്നും പിറന്നില്ല. മൂന്നാം പന്ത് സ്റ്റോക്സ്സ് സിക്സർ പറത്തി. നാലാം പന്തിൽ അപ്രതീക്ഷതമായൊരു ബൗണ്ടറി പിറന്നു. ഫീൽഡിൽ നിന്ന് ഗുപ്ടിൽ എറിഞ്ഞ പന്ത് രണ്ടാം റൺസിനായി ഓടിയ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ലൈൻ കടന്നു. ഇംഗ്ലണ്ടിന് ലഭിച്ചത് 6 റൺസ്.
പിന്നെ വേണ്ടത് 2 പന്തിൽ നിന്ന മൂന്ന് റൺസ്. അടുത്ത രണ്ട് പന്തുകളിലും രണ്ടാം റൺസിനായി ഓടി ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ പുറത്തായി. എന്നാൽ ഇംഗ്ലണ്ട് രണ്ട് റൺസ് നേടി. മത്സരം സമനിലയിലുമായി.
സൂപ്പർ ഓവറിലും കാര്യങ്ങൾ നാടകീയമായി തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് രണ്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 15 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡും 15 റൺസ് തന്നെ നേടി. അതോടെ രണ്ട് ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് തുടർച്ചയായ രണ്ടാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പിന്റെ ഫൈനലിൽ തോറ്റ് മടങ്ങുന്നത്. 2015 ലോകകപ്പിൽ കിവീസിനെ തകർത്തായിരുന്നു മൈക്കൽ ക്ലാർക്കിന്റെ നേതൃത്വത്തിലുള്ള ഓസിസ് സംഘം കിരീടം ചൂടിയത്.