തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. പലയിടങ്ങളിലും ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. ആയതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അതോറിറ്റി അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കും ബീച്ചുകളിലേക്കും വിനോദ സഞ്ചാരത്തിനായി പോകരുതെന്നും മലയോര മേഖലകളിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചാലുകള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. വാഹനങ്ങള്‍ പരമാവധി ഉയര്‍ന്ന പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ വെള്ളത്തില്‍ ഇറങ്ങരുത്. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും അതോറിറ്റി അറിയിച്ചു .
ടെലിവിഷനിലും മറ്റും വരുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുകയും അത് വീട്ടിലെ മറ്റുള്ളവരെ അറിയിക്കുകയും വേണം. വീടിനകത്ത് വെള്ളം കയറുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറണം. സഹായങ്ങള്‍ ആവശ്യമെങ്കില്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
വെള്ളം കെട്ടിടങ്ങളിലേക്ക് കയറിയാല്‍ വൈദ്യുതാഘാതം ഉണ്ടാകാം. ഇതൊഴിവാക്കാന്‍ മെയിന്‍ സ്വിച്ചുകള്‍ ഓഫാക്കണമെന്നും അതോറിറ്റി അറിയിച്ചു.