മലപ്പുറം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് വരവിനെ എതിരാളികൾ തടഞ്ഞു എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ അട്ടഹസിച്ച സിപിഎമ്മുകാർക്ക് നിലമ്പൂർ എം.എൽ.എയുടെ വക ഇരുട്ടടി. റീ ബിൽഡ് നിലമ്പൂർ എന്ന സംഘടനയ്ക്കായി ഫണ്ട് പിരിക്കാൻ ഫേസ്ബുക്കിൽ ആഹ്വാനം ചെയ്യുന്നത് സർക്കാരിന്റെ സ്വന്തം എം.എൽ.എ പിവി അൻവർ. സിപിഎം സഹയാത്രികനും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയുമായിരുന്ന അൻവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തഴഞ്ഞത് സിപിഎം അണികളെ ഞെട്ടിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപണം ഉയർത്തുമ്പോൾ ഇത്രയും സുതാര്യവും ജനങ്ങൾക്ക് സഹായകരവുമായ മറ്റൊരു ഫണ്ടില്ലെന്നായിരുന്നു സിപിഎമ്മുകാരുടെ അവകാശ വാദം. പക്ഷേ സ്വന്തം എം.എൽ.എ കാശു പിരിക്കുന്നത് വേറെ അക്കൗണ്ടിലേക്കാണ്. തന്റെ മുന്നിൽ നിലമ്പൂരിന്റെ പുനർ നിർമ്മാണമേ ഉള്ളൂവെന്നും കല്ലെറിയുന്നവർക്ക് കല്ലെറിയാമെന്നും പ്രഖ്യാപിച്ചാണ് എം.എൽ.എയുടെ പോക്ക്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ തുരങ്കം വയ്ക്കുന്നേ എന്ന് ആർത്തുവിളിച്ച സിപിഎമ്മുകാരൊന്നും എം.എൽ.എക്കെതിരെ വാ തുറന്നിട്ടില്ല. തടയണ നിർമ്മിച്ച് പരിസ്ഥിതിക്ക് പരമാവധി പണി കൊടുത്ത എം.എൽ.എയെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ പാർട്ടിയിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട എന്നാണ് എതിരാളികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ എം.എൽ.എയുടെ ഫണ്ട് ശേഖരണത്തെ ചൂണ്ടിക്കാണിച്ച് സിപിഎമ്മിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.