ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവിശാസ്ത്രി തന്നെ തുടരും. ക്രിക്കറ്റ് ഉപദേശക സമിതി അദ്ധ്യക്ഷൻ കപിൽദേവാണ് വിവരം അറിയിച്ചത്. 2021 വരെ രവിശാസ്ത്രി തുടരും. അതേസമയം ക്യാപ്ടൻ വിരാട് കോഹ്‌ലിയുടെ അഭിപ്രായം തീരുമാനത്തെ ബാധിച്ചില്ലെന്നും കപിൽ ദേവ് വ്യക്തമാക്കി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പരിഗണിക്കാൻ നിരവധി അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതിൽ നിന്ന് ആറുപേരെയായിരുന്നു അവസാന വട്ടത്തേക്ക് തെരഞ്ഞെടുത്തത്.ടോം മൂഡി, മൈക്ക് ഹെസ്സന്‍, ഫില്‍ സിമ്മന്‍സ്, ലാല്‍ചന്ദ് രജ്പുത്, റോബിന്‍ സിംഗ് എന്നിവരായിരുന്നു രവി ശാസ്ത്രിക്ക് പുറമേ പട്ടികയിലിടം നേടിയത്.
രവിശാസ്ത്രി തന്നെ കോച്ചായി തുടരണമെന്ന് ക്യാപ്ടൻ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച് ടീമിൽ പടലപ്പിണക്കങ്ങളുണ്ടായെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും ടീം ഒറ്റക്കെട്ടാണെന്നുമായിരുന്നു കോച്ചും ക്യാപ്ടനും വ്യക്തമാക്കിയത്.
1981-92 കാലയളവിലായിരുന്നു രവിശാസ്ത്രി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 1983 ൽ ലോകകപ്പ് നേടിയ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന രവിശാസ്ത്രി ഇന്ത്യയുടെ വൈസ് ക്യാപ്ടനായും ക്യാപ്ടനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.