ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് രണ്ടാം ഇന്നിംഗ്‌സില്‍ കളിക്കില്ല. മത്സരത്തില്‍ നിന്ന് താരത്തെ പിന്‍വലിക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. ഇതോടെ ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന ഐസിസിയുടെ പുതിയ നിയമപ്രകാരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി.
കളിക്കിടെ ഒരു താരത്തിന്റെ തലയ്‌ക്ക് പരിക്കേറ്റാലാണ് കണ്‍കഷന്‍ നിയമപ്രകാരം മറ്റൊരു താരത്തിന് ആദ്യ ഇലവനില്‍ കളിക്കാനാകുക. 2014 ല്‍ ബൗണ്‍സര്‍ കൊണ്ട ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടമായതോടൊണ് ക്രിക്കറ്റില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
കളിയുടെ നാലാം ദിവസം ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സര്‍ കഴുത്തിലിടിച്ചാണ് സ്മിത്തിന് പരിക്കേറ്റത്. തുടര്‍ പരിശോധനക്ക് വിധേയനായ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തെ പിന്‍വലിക്കുന്നതിനുള്ള കണക്ഷന്‍ സബ്‌സറ്റിറ്റിയൂഷന് അപേക്ഷ നല്‍കിയത്. മാര്‍നസ് ലബുഷെയ്ന്‍ സ്മിത്തിന് പകരക്കാരനായി ടീമിലെത്തി.
80 റണ്‍സുമായി ബാറ്റ് ചെയ്യവേയാണ് സ്മിത്തിന് പരിക്കേറ്റത്. പ്രാഥമിക പരിശോധനക്ക് ശേഷം തുടര്‍ന്നും ബാറ്റ് ചെയ്ത സ്മിത്ത് സെഞ്ച്വറിക്ക് 8 റണ്‍സ് അകലെ പുറത്തായി. മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഞായറാഴ്ച സ്‌കാന്‍ ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.