ന്യൂഡൽഹി : ബാലാകോട്ടിൽ ജെയ്ഷെ ക്യാമ്പുകൾ തുരന്ന് തകർത്ത സ്പൈക്ക് 2000 ബോംബിന്റെ ബങ്കർ തകർക്കൽ പതിപ്പ് ഉടൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ പകുതിയോടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തുമ്പോൾ തന്നെയാണ് സ്പൈക്ക് ബങ്കർ ബസ്റ്റർ ബോംബുകളും ഇന്ത്യയിലെത്തുക. ഏത് കെട്ടിടമായാലും തവിടു പൊടിയാക്കുന്ന മാർക്ക് 84 ആയുധ മുനയുമായാണ് സ്പൈക്കിന്റെ വരവ്.
ബാലാകോട്ടിൽ വ്യോമസേന ഉപയോഗിച്ചത് കെട്ടിടത്തിലേക്ക് തുരന്നിറങ്ങി ഉള്ളിലുള്ളവരെ വധിക്കുന്ന സ്പൈക്ക് ബോംബ് പതിപ്പായിരുന്നു. എന്നാൽ ബങ്കർ ബസ്റ്റർ പതിപ്പ് ഈ സൗജന്യമൊന്നും നൽകില്ല. കെട്ടിടം അപ്പാടെ ഇല്ലാതാക്കിക്കളയും. ബോംബിന് നൽകിയിരിക്കുന്ന ചിത്രമനുസരിച്ച് കൃത്യമായ ഗതി കണ്ടെത്തിയാണ് ബോംബ് കെട്ടിടങ്ങൾ തകർക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യതയിൽ യാതൊരു വീഴ്‌ച്ചകളും ഉണ്ടാകില്ല.
കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിനെതിരെ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം. അതേസമയം ഒക്ടോബറോടെ ഇന്ത്യയുമായി സമ്പൂർണ യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാൻ മന്ത്രിയുടെ പ്രഖ്യാപനവും ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഏത് ആക്രമണമായാലും കൃത്യമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യം സുസജ്ജമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.