ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലിന്ന് ഇന്ത്യ- ഖത്തർ പോരാട്ടം നടക്കും. ആദ്യ കളിയിൽ ഒമാനെതിരെ ജാഗ്രതക്കുറവുമൂലം ജയം കൈവിട്ട സുനിൽ ഛേത്രിയും സംഘവും ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെ ജയിക്കണമെങ്കിൽ ശരിക്കും വിയർക്കേണ്ടിവരും .
തോൽവി ഒഴിവാക്കി സമനില നേടുന്നതുപോലും ഇന്ത്യക്കു ജയിക്കുന്നതിനു സമാനമായിരിക്കും . ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിമൂന്നും ഖത്തർ അറുപത്തിരണ്ടും സ്ഥാനത്താണ്. ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുക . നാൽപത് ഡിഗ്രി ചൂടായതിനാൽ ഇന്ത്യൻ സമയം രാത്രി പത്തിനാണ് കളി തുടങ്ങുക.
ഒമാനെതിരെ 4 -3 -2 -1 എന്ന ഫോർമാറ്റിലാണ് ഇന്ത്യ കളിച്ചത് .ആദ്യ കളിയിൽ 82 മിനിറ്റുവരെ ഒരുഗോളിന് മുന്നിലായിരുന്നു ഇന്ത്യ.അവസാന എട്ട് മിനിറ്റിൽ രണ്ടുഗോൾ വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയേറ്റത് .
ഖത്തറിനെതിരായ കളിയിൽ ടീമിൽ നാലോ അഞ്ചോ മാറ്റമുണ്ടാവുമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു.അതനുസരിച്ചാണെങ്കിൽ അനസിനും സഹലിനും കളിക്കാൻ അവസരം കിട്ടുമെന്നാണ് സൂചന .മൂന്നാമത്തെ മലയാളി താരമായ ആഷിഖ് ആദ്യ മത്സരത്തിലിറങ്ങിയിരുന്നു. ഗ്രൂപ്പിലെ ഏറ്റവും ശക്തർക്കെതിരെ ഇന്ത്യക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സമ്മർദ്ദമില്ലാതെ കളിക്കാനാവുമെന്നും കോച്ച് സ്റ്റിമാച്ച് പറഞ്ഞു.















