ബ്രസല്‍സ്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. അമേരിക്കന്‍ താരം ഫോളറിന്‍ ബലോഗന്റെ ലോകകപ്പ് സസ്പെന്‍ഷന്‍ ഫിഫ അപ്രതീക്ഷിതമായി പിന്‍വലിച്ച സംഭവത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായോയെന്ന സംശയമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്യന്‍ പാര്‍ലമെന്റിലെ ഒരു വിഭാഗം അംഗങ്ങള്‍ ഇന്‍ഫാന്റിനോയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത നീക്കത്തിന് തുടക്കമിട്ടു.
യൂറോപ്യന്‍ യൂണിയനിലെ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഫിഫയുടെ തീരുമാനമെടുക്കല്‍ പ്രക്രിയയും രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായോയെന്നതും സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം ആവശ്യപ്പെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ അമേരിക്കയുടെ ടോപ് സ്‌കോററായ ഫോളറിന്‍ ബലോഗന്‍, ജൂലൈ ഒന്നിന് ബോസ്‌നിയക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.
സാധാരണ നിയമപ്രകാരം അടുത്ത മത്സരം നഷ്ടമാകേണ്ടതായിരുന്നെങ്കിലും, ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുന്‍പ് ഫിഫ അദ്ദേഹത്തിന്റെ വിലക്ക് പിന്‍വലിച്ചു. ഈ തീരുമാനം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു. തുടര്‍ന്ന് ഫിഫയുടെ അച്ചടക്ക സമിതിയാണ് വിലക്ക് പിന്‍വലിച്ചതെന്ന് സംഘടന വിശദീകരിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ടൂര്‍ണമെന്റിനിടെ ലഭിച്ച ചുവപ്പ് കാര്‍ഡിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുന്ന ആദ്യ സംഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ ഈ തീരുമാനത്തെ ‘അഭൂതപൂര്‍വവും, വിശദീകരിക്കാനാകാത്തതും, ന്യായീകരിക്കാനാകാത്തതുമാണ്’ എന്ന് വിമര്‍ശിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളായ ബാരി ആന്‍ഡ്രൂസ്, ലാറ വോള്‍ട്ടേഴ്‌സ്, നീല്‍സ് ഫുഗ്ല്‍സാങ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഫിഫയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
ട്രംപുമായുള്ള സംഭാഷണത്തില്‍ വിഷയം ഫിഫയുടെ സ്വതന്ത്ര നീതിന്യായ സംവിധാനമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നുവെന്നും, ഫിഫയുടെ സ്വതന്ത്ര തീരുമാനപ്രക്രിയ എപ്പോഴും സംരക്ഷിക്കുമെന്നും പറഞ്ഞു. ഫിഫയുടെ ഈ നടപടി ലോക ഫുട്‌ബോളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കായികരംഗത്തെ രാഷ്‌ട്രീയ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകളും ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.















