കൊളംബൊ: കുറഞ്ഞ സ്കോറിന് പുറത്തായിട്ടും അതേനാണയത്തിൽ തിരിച്ചടിച്ചു ഇന്ത്യൻ ചുണക്കുട്ടികൾ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി . അഞ്ച് റണ്‍സിനായിരുന്നു ബംഗ്ലാദേശ് യൂത്ത് ടീമിനെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 32.4 ഓവറില്‍ 106ന് എറിഞ്ഞിട്ടു.
ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ബംഗ്ലാദേശ് 33 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. 5 നിർണായക വിക്കറ്റുകൾ നേടിയ അഥർവയാണ് കളിയുടെ ഗതിമാറ്റിയതു .ആകാശ് സിങ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബംഗ്ലാദേശിനുവേണ്ടി അക്ബര്‍ അലി (23), മൃതുന്‍ജോയ് ചൗധരി (21) എന്നിവരാണ് പൊരുതിയത് .വളരെ കുറഞ്ഞ ലക്ഷ്യമായിട്ടുപോലും ഇന്ത്യൻ നിരയുടെ ശൗര്യത്തിനു മുന്നിൽ കുട്ടിക്കടുവകൾ വീണുപോയി .ഇതിനിടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്ത എക്സ്ട്രാ 18 റണ്‍സും ബംഗ്ലാദേശിനെ തുണച്ചില്ല .
തുടക്കത്തിൽതന്നെ ബംഗ്ലാദേശിന്റെ ആദ്യ അഞ്ച് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.നാലിന് 16, പിന്നീട് ആറിന് 51 എന്ന നിലയിലേക്കായിരുന്നു തകർച്ച .പോരാടാൻ ഉറച്ച വാലറ്റം പിടിമുറുക്കും മുൻപേ ഇന്ത്യ ജയം സ്വന്തമാക്കി .
ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്‌ക്കു വേണ്ടി 37 റണ്‍സെടുത്ത കരണ്‍ ലാൽ ,ക്യാപ്റ്റന്‍ ദ്രുവ് ജുറല്‍ 33 എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് .തുടക്കം മോശമായ ഇന്ത്യയെ 100 കടത്തിയത് ഇരുവരുടെയും പ്രകടനമാണ് . മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷമീം ഹൊസൈനിന്റെയും മൃതുന്‍ജോയ് ചൗധരിയുടെയും ആക്രമണമാണ് ഇന്ത്യയെ ചെറിയ സ്കോറിലേക്കു ഒതുക്കിയത്.
5.1 ഓവറിൽത്തന്നെ ഇന്ത്യ മൂന്നിന് എട്ട് എന്ന നിലയിലേക്ക് വീണു. ജുറല്‍- ശാശ്വത് റാവത്ത് (19) കൂട്ടുകെട്ട് നിലയുറപ്പിക്കും മുന്നേ വീണു .കരണ്‍ ലാല്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ഇന്ത്യന്‍ നിരയില്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല.സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മുടക്കിയത് കാരണം ഗ്രൂപ്പ് ചാംപ്യന്മാരായ ടീമുകളെ ഫൈനല്‍ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു















