വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ. കുറഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് തികയ്‌ക്കുക എന്ന റെക്കോർഡാണ് ഈ ഇടംകയ്യൻ സ്പിന്നർ സ്വന്തമാക്കിയത്. വെറും 44 മത്സരങ്ങളിൽ നിന്നാണ് ജഡേജ നേട്ടം കൈവരിച്ചത്.
ശ്രീലങ്കയുടെ സൂപ്പർ താരം രംഗന ഹെറാത്തിന്റെ പേരിലായിരുന്നു ഇത്രയും നാൾ ഈ റെക്കോർഡ്. 47 മത്സരങ്ങളിൽ നിന്നായിരുന്നു ഹെറാത്ത് നേട്ടം സ്വന്തമാക്കിയത്. 49 മത്സരങ്ങളിൽ 200 പേരെ പുറത്താക്കിയ മിച്ചൽ ജോൺസൺ, 50 മത്സരങ്ങളിൽ ഇത്രയും വിക്കറ്റുകൾ വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് ഈ പട്ടികയിലെ മറ്റ് പ്രധാന താരങ്ങൾ.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രോട്ടിസാ ഓപ്പണർ ഡീന്‍ എല്‍ഗറിനെ പുറത്താക്കിയാണ് ജഡേജ നേട്ടം സ്വന്തം പേരിലെഴുതിയത്. തകർപ്പൻ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ബാറ്റംഗിന്റെ നെടും തൂണായി നിൽക്കേയായിരുന്നു എൽഗറിന്റെ പുറത്താകൽ.
156 ഏകദിനങ്ങളിൽ നിന്നായി 178 വിക്കറ്റും 44 ട്വന്റി20യിൽ നിന്ന് 33 വിക്കറ്റും ഈ സൗരാഷ്‌ട്രക്കാരൻ സ്വന്തമാക്കിയിട്ടുണ്ട്. 2009ൽ ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജഡേജ 2012ലാണ് ടെസ്റ്റിൽ അരങ്ങേറുന്നത്.















