ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ പതിയിരുന്നാക്രമിച്ച പത്താന്‍കോട്ട് മേഖല അതീവസുരക്ഷാ സംവിധാനത്തോടെ പൂര്‍ണ്ണ സജ്ജമാകുന്നു.ജയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണം കഴിഞ്ഞ് 4 വര്‍ഷമാകുന്ന അവസരത്തിലാണ് പത്താന്‍കോട്ട് വ്യോമസേനാതാവളത്തിനും സൈനികക്യാമ്പിനും പഴുതുകളടച്ച സുരക്ഷാ സംവിധാനമൊരുക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഭേദിക്കാനാകാത്തത് എന്ന വാക്കുതന്നെയാണ് സൈന്യം ഈ സുരക്ഷയെ വിശേഷിപ്പിക്കുന്നത്.
ദ പൈലറ്റ് പ്രൊജക്ട് ഓഫ് ദ ഇന്റഗ്രേറ്റഡ് പെരിമീറ്റര്‍ സെക്യൂരിറ്റി സിസ്റ്റം(ഐപിഎസ്എസ്) എന്ന പേരിലുള്ള സംവിധാനം നവംബര്‍ മാസത്തിലാണ് പൂര്‍ണ്ണ സജ്ജമാവുക.പത്താന്‍കോട്ടില്‍ ഒരുക്കുന്ന അതേസംവിധാനം മറ്റ് സേനാ കേന്ദ്രങ്ങളിലും സ്ഥാപിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ്മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ അറിയിച്ചു.
വായുസേന ഒരുക്കുന്ന സുരക്ഷാസംവിധാനം സമഗ്രമായ വിവിധതല സെന്‍സറുകളും, അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും നുഴഞ്ഞുകയറ്റം തിരിച്ചറിയല്‍, നിര്‍ദ്ദേശം നല്‍കല്‍ സംവിധാനങ്ങളെല്ലാം ഒത്തുചേര്‍ന്നതാണ്. പത്താന്‍കോട്ടടക്കം 23 അതീവസുരക്ഷാ വായുസേനാ കേന്ദ്രങ്ങളില്‍ പുതിയ സുരക്ഷാകവചം സ്ഥാപിക്കും.ഇതിനോടൊപ്പം സൈനിക കേന്ദ്രങ്ങളില്‍ അത്യാധുനിക വൈദ്യുത വേലികളും 19 കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്ന് വ്യോമസേനാ മേധാവി പറഞ്ഞു.
നാവികസേന ഭാരത് ഇലട്രോണിക്‌സുമായി കഴിഞ്ഞ ജനുവരിയില്‍ വ്യോമസുരക്ഷാ ബന്ധിത പദ്ധതിക്കായി കരാര്‍ ഒപ്പിട്ടിരുന്നു.ഇതുപ്രകാരം 6 നാവികസേനാ വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കും. നാവികസേനയുടെ ഭാഗമായ മിഗ്-29കെ ജറ്റ് വിമാനങ്ങളും സീഡോണ്‍-8ഐ സമുദ്രനിരീക്ഷണ ദീര്‍ഘദൂര വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്ന അതീവ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കാണ് സുരക്ഷ നല്‍കുക.