മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ഫുട്ബോൾ പരിശീലനത്തിനിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകനെ വീണ്ടും അറസ്റ്റ് ചെയ്തു. മലപ്പുറം മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പിടിയിലായത്. മറ്റൊരു വിദ്യാർത്ഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് പെരുമ്പടപ്പ് പൊലീസ് നടപടി സ്വീകരിച്ചത്.
സമാനമായ പരാതികളിൽ നേരത്തെ തന്നെ പോക്‌സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായി മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നിബ്രാസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിലെത്തിച്ച ശേഷം പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.
ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തി വന്നിരുന്ന പ്രതി പ്രധാനമായും പെൺകുട്ടികൾക്കായിരുന്നു പരിശീലനം നൽകിയിരുന്നത്. പരിശീലനത്തിനിടെ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് ഇരയായ വിദ്യാർത്ഥിനി സ്‌കൂൾ അധികൃതരോടും സ്‌കൂൾ കൗൺസിലറോടും വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പെരുമ്പടപ്പ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു. അതിനിടെ, കേസിൽ മൊഴി നൽകുന്നതിൽ നിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ചില ബന്ധുക്കൾ സമ്മർദം ചെലുത്തിയതായും പരാതിയുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കേസിലെ നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ വിദ്യാർത്ഥിനികളെ സഹായിച്ച സ്‌കൂൾ കൗൺസിലർ ധന്യ ആബിദിന് നേരെയും ഭീഷണിയും അതിക്രമവും ഉണ്ടായതായി പരാതി ഉയർന്നിട്ടുണ്ട്. മാറഞ്ചേരി സ്‌കൂളിൽവെച്ച് ഒരു സംഘം അസഭ്യം പറയുകയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി. ധന്യ ആബിദിന്റെ പരാതിയിൽ അമീൻ, സക്കീർ, ഇസ്മായിൽ മാറഞ്ചേരി, ഷെക്കീർ എന്നിവർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. ഇവരിൽ ഇസ്മായിൽ, അറസ്റ്റിലായ പരിശീലകൻ നിബ്രാസിന്റെ അടുത്ത ബന്ധുവാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പേരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കണ്ടാലറിയാവുന്ന മറ്റ് പ്രതികൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതോടൊപ്പം, ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്‌കൂളിലും പരിസര പ്രദേശങ്ങളിലും സുരക്ഷയും പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.















