ന്യൂഡൽഹി ; വ്യോമസേന ഈസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു . രാജ്യത്തെ ആറു വിമാനത്താവളങ്ങളിൽ വ്യോമസേനയ്‌ക്കുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി വിപുലമായ അഭ്യാസ പ്രകടനങ്ങൾക്കാണ് വ്യോമസേന തയ്യാറെടുക്കുന്നത് .
രണ്ട് ഘട്ടമായി നടക്കുന്ന പരിശീലനത്തിന്റെ ആദ്യ ഘട്ടം ഇന്നാരംഭിച്ചു . ഈ മാസം 29 നാണ് രണ്ടാം ഘട്ടം ആരംഭിക്കുക . 132 പരിശീലകരും വ്യോമാഭ്യാസത്തിൽ പങ്കാളികളാകും .
അരുണാചൽ പ്രദേശിലെ ദിമാപൂർ , പാസിഘട്ട് , മണിപ്പൂരിലെ ഇംഫാൽ , അസമിലെ ഗുവഹത്തി , പശ്ചിമ ബംഗാളിലെ കൊൽക്കത്ത , ആൻഡൽ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള ആറു വ്യോമത്താവളങ്ങളിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ കുതിച്ചുയരുക .
ശത്രു രാജ്യത്തിൽ നിന്നും ആക്രമണമുണ്ടായാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തിരിച്ചടികൾ നടത്തണമെന്നും ,അവ എങ്ങനെയൊക്കെ ഏകോപിപ്പിക്കണമെന്നും ആസൂത്രണം ചെയ്യുന്നതിനു മുന്നോടിയായാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത് .
ചൈനയിൽ നിന്നടക്കം ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അവ ഫലപ്രദമായി നേരിടുകയും , ശക്തമായി തിരിച്ചടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പശ്ചിമ ബംഗാൾ അടക്കമുള്ള വ്യോമത്താവളങ്ങൾ തെരഞ്ഞെടുത്തത് .
കൊൽക്കത്ത, ഗുവാഹത്തി, ഇംഫാൽ എന്നിവ രാജ്യത്തെ പല പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗം ബന്ധിപ്പിക്കപ്പെടുന്ന വ്യോമത്താവളങ്ങളാണെങ്കിൽ ദിമാപൂർ, പാസിഘട്ട്, ആൻഡൽ എന്നിവ ചെറിയ വിമാനത്താവളങ്ങളാണ്
രണ്ടാം ലോകമഹായുദ്ധസമയത്താണ് ദിമാപൂർ വിമാനത്താവളം നിർമ്മിച്ചത് . 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലാണ് പാസിഘട്ട് വ്യോമത്താവളം നിലവിൽ വന്നത് . 2009 ൽ പാസിഘട്ട് വ്യോമത്താവളം വികസിപ്പിക്കുകയും 2016 ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉദ്ഘാടന വേളയിൽ സുഖോയ് പോർവിമാനം അവിടെ പറന്നിറങ്ങുകയും ചെയ്തു .