കൊച്ചി: ഫുട്ബോളിനായി പിരിവിട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ കുട്ടിക്കൂട്ടത്തെ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കുട്ടികളെ കലൂരിലെ ക്യാമ്പിലേക്ക് ക്ഷണിച്ച വിവരം ബ്ലാസ്റ്റേഴ്സ് ഫേസ്ബുക് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. വൈറലായ കുട്ടികളുടെ വീഡിയോയും ബ്ലാസ്റ്റേഴ്സ് പങ്കുവച്ചിട്ടുണ്ട്.
ഈ കുട്ടിക്കൂട്ടം തങ്ങള്‍ക്ക് പ്രചോദനമാണ്. കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. വീഡിയോ പകര്‍ത്തിയ സുശാന്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് അഭിനന്ദിക്കുകയും ചെയ്തു.
മമ്പാട് പുളിക്കലോടിയിലെ 13 കുട്ടി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ താരങ്ങളായത്. മിഠായി പോലും വേണ്ടായെന്നും , പുതിയ ഫുട്ബോളും , ജേഴ്സിയും വാങ്ങാൻ പണം കണ്ടെത്തണമെന്നുമൊക്കെയായിരുന്നു കുട്ടിക്കൂട്ടത്തിന്റെ മീറ്റിംഗിലെ തീരുമാനം.
സോഷ്യൽ മീഡിയ വഴി ലോകമാകെ കണ്ട ഈ വീഡിയോയിൽ പലരും കണ്ടത് തങ്ങളുടെ കുട്ടിക്കാലം തന്നെയായിരുന്നു. മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ മുതൽ സ്പാനിഷ് പരിശീലകൻ വരെ കുട്ടിക്കൂട്ടത്തിനെ കൈയ്യടിച്ച് ഏറ്റെടുത്തു. ഉണ്ണി മുകുന്ദൻ അയച്ചു കൊടുത്തത് 15 ജഴ്സികൾ. സ്പാനിഷ് പരിശീലകൻ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികൾക്ക് ഫുട്ബോളുകൾ സമ്മാനിച്ചു. കുട്ടികളിൽ 2 പേരെ അക്കാദമിയിൽ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്.