കണ്ണൂർ: കൗമാര കേരളത്തിന്റെ കായിക കുതിപ്പിന് തുടക്കം കുറിച്ച് നാളെ ട്രാക്ക് ഉണരും. ഈ മാസം പതിനാറാം തീയതി മുതൽ പത്തൊൻപതാം തീയതി വരെയാണ് കായിക മേള നടക്കുക.
അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട് പറമ്പിലെ സിന്തറ്റിക്ക് ട്രാക്കിൽ നാളെ തുടക്കമാകും. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിൽ 95 ഇനങ്ങളിലായി 2000 കായിക പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. നാളെ രാവിലെ സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമാവുക.
ആദ്യ ദിനം മാത്രം പതിനെട്ട് ഫൈനലുകൾ നടക്കും. ഫോട്ടോ ഫിനിഷിങ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്ട്രോണിക്ക് ഉപകരണം, ഫോൾസ് സ്റ്റാർട്ട് ഡിറ്റക്ടർ സിസ്റ്റം തുടങ്ങിയവ മേളയിൽ ഉപയോഗിക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
അതേസമയം സർവകലാശാലയിലെ പരിശീലനത്തിന് മാത്രമുള്ള ട്രാക്കിൽ ഇത്രയും വലിയ മേള സംഘടിപ്പിക്കാനാകുമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. മേളയുടെ മുന്നോടിയായി കണ്ണൂരിൽ വിദ്യാർഥികളും കായിക താരങ്ങളും അണി നിരന്ന വിളംബര റാലിയും നടന്നു.















