ചെന്നൈ : ശബരിമലയിൽ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുർഗ്ഗ . ബിബിസി തമിഴിനു നൽകിയ അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ തന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞത് .
ശബരിമലയിൽ കയറിയ ശേഷം ഭർത്താവും , മക്കളും തന്നെ ഉപേക്ഷിച്ചു . ശബരിമലയിൽ കയറി പത്ത് പതിനഞ്ച് ദിവസത്തിനു ശേഷമാണ് താൻ വീട്ടിലേയ്‌ക്ക് മടങ്ങിയത് . എന്നാൽ അവിടെ വച്ച് ഭർതൃ മാതാവ് തന്റെ തലയിലും ,തോളിലും അടിച്ച് അവശയാക്കി . തുടർന്ന് കോഴിക്കോടുള്ള ആശുപത്രിയിൽ ഒൻപത് ദിവസം ചികിത്സ തേടി .
പിന്നീടാണ് ഭർത്താവ് തനിക്കെതിരെ നീങ്ങിയത് . തന്നോടൊപ്പം ജീവിക്കാൻ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത് . യാതൊരു ഒത്തു തീർപ്പിനും വഴങ്ങിയില്ല . ഫെബ്രുവരി അഞ്ചിനു താൻ വീട്ടിൽ എത്തിയെങ്കിലും വീട് പൂട്ടി ഭർത്താവ് മക്കൾക്കൊപ്പം താമസം മാറിയിരുന്നു . തന്നെ ഉപേക്ഷിച്ചാണ് , ഈ വീട്ടിൽ തനിച്ചാക്കിയാണ് അവർ പോയത് .
ആദ്യം മക്കളെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല . പിന്നീട് ആഴ്‌ച്ചയിൽ രണ്ട് ദിവസം കുട്ടികളെ കാണാൻ അനുമതി ലഭിച്ചു .എന്നാൽ ഇപ്പോൾ മാർച്ച് മാസം മുതൽ തനിക്ക് മക്കളെ കാണാൻ പോലും കഴിയുന്നില്ല . മക്കൾ തനിക്കൊപ്പം വേണം, തനിക്ക് ഒറ്റപ്പെട്ട് ജീവിക്കാൻ കഴിയുന്നില്ലെന്നും കനക ദുർഗ്ഗ പറഞ്ഞു . ശബരിമലയെ താൻ അശുദ്ധമാക്കിയതായി ഭർത്താവ് പറഞ്ഞെന്നും ,സ്വന്തം വീട്ടുകാർ പോലും തന്നെ തള്ളിക്കളഞ്ഞായും കനകദുർഗ്ഗ പറഞ്ഞു.














