മലപ്പുറം: മക്കള്‍ നോക്കാത്തതിന്റെ പേരില്‍ കടുത്ത വിഷമങ്ങളനുഭവിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 2018-19 കാലയളവില്‍ മാത്രം 4339 പരാതികളാണ് ട്രൈബ്യൂണലില്‍ വന്നത്. 27 മെയിന്റനന്‍സ് വകുപ്പുകളിലായിട്ടാണ് ഇത്രയധികം പരാതികള്‍ വന്നത്. 60നും90നും ഇടയിലുള്ളവരാണ് പരാതിക്കാരില്‍ ഭൂരിപക്ഷവും.
പരാതികളില്‍ വീടുകളിലെ സാമ്പത്തിക അവസ്ഥ കാരണമല്ലെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കണ്ടെത്തല്‍. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലും സ്വയം പെന്‍ഷനുള്‍പ്പടെ വരുമാനമുള്ള വൃദ്ധരുടെ കാര്യത്തിലും പരാതികളുണ്ട്. പ്രായാധിക്യം മൂലം അവശരാകുന്നവരില്‍ നിന്നാണ് പരാതി ഉയരുന്നത്. പകല്‍വീട് പോലുള്ള സംവിധാനങ്ങള്‍ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും നടപ്പാകുന്നുണ്ടെങ്കിലും വീടുകള്‍ക്കുള്ളിലെ പ്രശനങ്ങള്‍ക്ക് അത് പരിഹാരമാകുന്നില്ലെന്ന കണ്ടെത്തലാണുള്ളത്.
തിരുവനന്തപുരം ഭാഗത്താണ് രണ്ടുകൊല്ലമായി പരാതികള്‍ ഏറുന്നത്. കഴിഞ്ഞ വര്‍ഷം 461 ആയിരുന്ന പരാതികള്‍ ഇത്തവണ ഏതാണ്ട് ഇരട്ടിയോടടുത്ത് 745 ആയിക്കഴിഞ്ഞു.കുറവ് പരാതി കാസര്‍ഗോഡ് ഭാഗത്തുമാണ്. ആകെ 10 പരാതികള്‍ മാത്രമാണ് ട്രൈബ്യൂണലിന് ലഭിച്ചിട്ടുള്ളത്. 3433 പരാതികള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു എന്നു കണ്ടെത്തിയിരുന്നു.
ട്രൈബ്യൂണല്‍ സംവിധാനം നിലവില്‍ വന്ന ശേഷം 3744 കേസ്സുകളില്‍ വിധി പറഞ്ഞു. കോടതിക്ക് പുറത്തുവച്ചുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ 405 കേസ്സുകള്‍ തീര്‍പ്പാക്കി.വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകാത്തവയാണ് 3433 എണ്ണമുള്ളത്. 2007ലെ നിയമപ്രകാരം രൂപീകരിച്ച മെയിന്റനന്‍സ് ട്രിബ്യൂണലിലാണ് പരാതി നല്‍കേണ്ടത്.റവന്യൂ ഡിവിഷണല്‍ ഓഫീസിന് കീഴിലാണ് ഈ വകുപ്പ പ്രവര്‍ത്തിക്കുന്നത്.














