കൊച്ചി: സിനിമ നടൻ ഷെയ്ൻ നിഗത്തിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയേക്കുമെന്ന് സൂചന. സിനിമ ലൊക്കേഷനിൽ നിന്നും അനുമതി ഇല്ലാതെ ഇറങ്ങി പോയതിനെ തുടർന്നാണ് നടപടി. നിർമാതാവിന്റെ ഭീഷണി ഉണ്ടായി എന്ന് പരാതി ഉയർന്ന അതെ സിനിമ ലൊക്കേഷനിൽ നിന്നാണ് ഷെയ്ൻ നിഗം ഇറങ്ങിപ്പോയത്.
വെയിൽ എന്ന സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജിൽ നിന്ന് വധ ഭീഷണി ഉണ്ടായി എന്ന ഷെയിൻ നിഗത്തിന്റെ പരാതിയെ തുടർന്ന് നിർമ്മാതാക്കളുടെ സംഘടന പ്രശ്നത്തിൽ ഇടപെട്ടിരുന്നു. നിർമ്മാതാക്കളുടെ സംഘടന ചർച്ച് ചെയ്തതിനെ തുടർന്നു ഇരുവരും ധാരണ യിൽ എത്തുകയും ചെയ്തു. ധാരണ പ്രകാരം നിർമ്മാതാവ് സിനിമ ലൊക്കേഷനിൽ എത്തില്ലെന്ന് ഉറപ്പും ഷെയ്ൻ നിഗത്തിനു നൽകി. ഇതേ തുടർന്ന് വെയിൽ എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.
എന്നാൽ ലൊക്കേഷനിൽ കടുത്ത അവഗണന തുടരുന്നു എന്ന് ആരോപിച്ചാണ് ഇന്ന് ഷെയ്ൻ നിഗം ഇറങ്ങിപ്പോയത്. ഇതേ തുടർന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് സംഘടനയ്‌ക്ക് പരാതി നൽകുകയായിരുന്നു. ചിത്രീകരണവുമായി സഹകരിക്കാത്തതിനെ തുടർന്ന് നടനെ ഒഴിവാക്കുന്നതിനുള്ള നീക്കം സംഘടന ആരംഭിച്ചതായാണ് സൂചന.
സിനിമയിലെ കഥാപാത്രത്തിന്റെ പൂർണ്ണതയ്‌ക്കായി മുടി വളർത്തണം എന്ന നിർദ്ദേശം ഷെയ്ൻ നിഗം ലംഘിച്ചുവെന്ന് നിർമ്മാതാവ് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വധ ഭീഷണി ഉണ്ടായി എന്ന ആരോപണവുമായി ഷെയ്ൻ നിഗം രംഗത്തെത്തിയത്.