തിരുവനന്തപുരം : രക്തപരിശോധനയിലൂടെ രണ്ട് മിനിട്ടിനുള്ളിൽ കടിച്ച പാമ്പ് ഏതിനമാണെന്നറിയാനുള്ള സ്ട്രിപ് വരുന്നു. വിഷ ചികിത്സാ രംഗത്ത് ഏറെ മാറ്റങ്ങൾക്ക് വഴിമരുന്നിടുന്ന കണ്ടെത്തലിനു പിന്നിൽ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയാണ്.
സെന്ററിലെ ലബോറട്ടറി മെഡിസിൻ ആൻഡ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്സ് ശാസ്ത്രജ്ഞൻ ആർ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്. അടുത്ത മാസം ആദ്യവാരത്തോടെ ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കൈമാറും.
വിപണിയിൽ ലഭ്യമായിട്ടുള്ള പ്രഗ്നൻസി കിറ്റുകൾക്ക് സമാനമാണ് പുതിയ സ്ട്രിപ്പ് . അഞ്ചു വരകളാണ് സ്ട്രിപ്പിലുണ്ടാവുക. ആദ്യ വര സ്ട്രിപ് കൺട്രോൾ യൂണിറ്റാണ്. അടുത്ത നാലുവരകൾ ഓരോ പാമ്പിന്റെയും വിഷം സൂചിപ്പിക്കുന്നവയാണ്.മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് ഇതിൽ തിരിച്ചറിയാൻ കഴിയുക .
കടിയേറ്റ ഭാഗത്ത് നിന്നുള്ള സ്രവമോ, രക്തമോ രണ്ട് തുള്ളി സ്ട്രിപ്പിൽ വീഴ്‌ത്തിയാൽ രണ്ട് മിനിട്ടിനുള്ളിൽ കടിച്ചത് ഏത് പാമ്പാണോ ആ പേരിനു നേരെയുള്ള വര സ്ട്രിപ്പിൽ തെളിയും. പത്തു മിനിറ്റിനുശേഷവും വരകളൊന്നും തെളിഞ്ഞില്ലെങ്കിൽ വിഷം ശരീരത്തിലെത്തിയിട്ടില്ലെന്നു മനസ്സിലാക്കാം.
ശരീരത്തിലിറങ്ങിയ വിഷം ഏതാണെന്ന് സ്ഥിരീകരിച്ചാൽ തുടർ ചികിത്സകൾ വളരെ എളുപ്പമാകും എന്ന പ്രയോജനം കൂടിയുണ്ട് . നിലവിൽ പലപ്പോഴും വിഷ ചികിത്സയ്‌ക്ക് നൽകുന്ന മരുന്നുകൾ വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും . പാമ്പ് ഏതാണെന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിൽ എല്ലാത്തരം പാമ്പുകളുടെ വിഷത്തിനുമെതിരേ പ്രവർത്തിക്കുന്ന മരുന്ന് നൽകുന്നതിനാലാണിത് .
മൂന്ന് വർഷം കൊണ്ടാണ് സ്ട്രിപ് വികസിപ്പിച്ചത്. ലബോറട്ടറിയിൽ ഒരു സ്ട്രിപ്പ് തയ്യാറാക്കാൻ 50 രൂപയോളമേ വന്നുള്ളൂ. വ്യാവസായികാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോൾ കുറഞ്ഞചെലവിൽ വിപണിയിലെത്തിക്കാനാകും.
സ്ട്രിപ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കൈമാറുന്നതോടെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനമാരംഭിക്കാൻ സാധിക്കും .














