കൊൽക്കത്ത: പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. രണ്ട് ദിനം കൂടി ബാക്കി നിൽക്കേ ഇന്നിംഗ്സിനും 46 റൺസിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവിന്റെ തകർപ്പൻ ബൗളിംഗാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഇന്ത്യൻ മണ്ണിലെ ഏറ്റവും വേഗത്തിൽ തീരുന്ന ടെസ്റ്റ് മത്സരം കൂടിയാണിത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ 241 റണ്‍സ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന് 195 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ആറ് വിക്കറ്റ് നഷ്ടത്തിൽ 156 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 39 കൂട്ടിച്ചേർക്കുന്നതിനിടെ കൂടാരം കയറുകയായിരുന്നു. അവശേഷിച്ച മൂന്ന് വിക്കറ്റും ഉമേഷ് യാദവാണ് വീഴ്‌ത്തിയത്.
74 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. മുഷ്ഫിക്കറിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് സന്ദർശകരുടെ തോൽവിയുടെ ആഘാതം കുറച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മഹ് മ്മദുള്ള പരിക്കേറ്റ് പിന്‍മാറിയതും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 39 റൺസെടുത്ത് നിൽക്കേയായിരുന്നു മഹ് മ്മദുള്ളയ്‌ക്ക് പരിക്കേറ്റത്.
മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായ് ഇഷാന്ത് ശർമ്മ ഒൻപതും ഉമേഷ് യാദവ് എട്ടും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. ഉമേഷ് യാദവ് ആദ്യ ഇന്നിഗ്സിൽ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.
നേരത്ത, ഇന്ത്യൻ മണ്ണിലെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ് ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. 194 പന്തില്‍ നിന്ന് 18 ഫോറിന്റെ അകമ്പടിയോടെ 136 റണ്‍സെടുത്താണ് കോഹ് ലി മടങ്ങിയത്. അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും അർദ്ധ സെഞ്ച്വറി നേടിയിരുന്നു.














